മൂന്ന് പേര്‍ ഐഎഎസ് ഓഫീസര്‍മാരും ഒരാള്‍ ഐപിഎസ് ഓഫീസറും; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അസാധാരണ നേട്ടം കൈവരിച്ച് സഹോദരങ്ങള്‍

മൂന്ന് പേര്‍ ഐഎഎസ് ഓഫീസര്‍മാരും ഒരാള്‍ ഐപിഎസ് ഓഫീസറും; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും അസാധാരണ നേട്ടം കൈവരിച്ച് സഹോദരങ്ങള്‍

ലക്‌നൗ: ഇന്ത്യയിലെ മത്സരപരീക്ഷകളില്‍ ഏറ്റവും കഠിനമായ ഒന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയില്‍ കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും വിജയിക്കുന്നത് തന്നെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങള്‍ സിവില്‍ സര്‍വീസ് പരീക്ഷ എന്ന കടമ്പ കടന്നിരിക്കുകയാണ്.

പ്രതാപ്ഗഡ് സ്വദേശിയായ അനില്‍ മിശ്രയുടെ മക്കളായ യോഗേഷ്, മാധവി, ലോകേഷ്, ക്ഷമ എന്നിവരാണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കളുടെ വിദ്യാഭ്യാസത്തിന് അനില്‍ മിശ്ര നല്‍കിയ പ്രാധാന്യമാണ് ഈ അസാധാരണ നേട്ടത്തിന് കാരണം. സഹോദരങ്ങളില്‍ മൂത്ത ആളായ യോഗേഷാണ് ആദ്യമായി സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.

2013 ല്‍ ആദ്യ ശ്രമത്തില്‍ തന്നെ യുപിഎസ്സി റിസര്‍വ് ലിസ്റ്റില്‍ ഇടം നേടാന്‍ യോഗേഷ് മിശ്രക്ക് സാധിച്ചു. പിന്നീട് ഐഎഎസ് ഓഫീസറായി നിയമിതനായി. ജ്യേഷ്ഠന്റെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് 2014 ല്‍ മാധവി മിശ്ര പരീക്ഷ എഴുതിയത്. ആദ്യ ശ്രമത്തില്‍ തന്നെ 62-ാം റാങ്ക് നേടി ഐഎഎസ് ഓഫീസറായി. അടുത്ത ഊഴം സഹോദരനായ ലോകേഷ് മിശ്രക്കായിരുന്നു. 2015 ല്‍ ലോകേഷും സിവില്‍ സര്‍വീസ് എഴുതി. അഖിലേന്ത്യ തലത്തില്‍ 44-ാം റാങ്ക് നേടി ഐഎഎസ് ഉദ്യാഗസ്ഥനായി. സഹോദരങ്ങളുടെ പിന്തുണയില്‍ പരീക്ഷ എഴുതിയ ക്ഷമ തന്റെ നാലാം ശ്രമത്തിലാണ് ഐപിഎസ് ഓഫീസര്‍ എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്.

പ്ലസ് ടുവരെ ഹിന്ദി മീഡിയത്തില്‍ പഠിച്ച നാല് പേരും ലക്ഷ്യ ബോധവും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ്.

സിവില്‍ സര്‍വീസ് മോഹവുമായി സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണ് മിശ്ര കുടുംബത്തിന്റെ ഈ വിജയഗാഥ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.