ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: സാധ്യമാകുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: സാധ്യമാകുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് വന്‍ സാധ്യതകളെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. എംഎസ്എംഇകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുള്‍ ഉള്‍പ്പെട്ട മേഖലയ്ക്ക് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുന്നതെന്ന് വാണിജ്യ മന്ത്രി അറിയിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. എക്സ് പോസ്റ്റിലാണ് ഇന്ത്യ യു.എസ് വ്യാപാര കരാറിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം. കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും അദേഹം പറഞ്ഞു.

അതേപോലെ തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബര്‍ ഉല്‍പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍, തിരഞ്ഞെടുത്ത യന്ത്രങ്ങള്‍ എന്നി മേഖലകളിലാണ് നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്നങ്ങള്‍, വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ ക്യാമ്പയിന്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കൂടാതെ വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളില്‍ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ മേഖലയിലും കരാര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാല്‍, ചീസ്, എത്തനോള്‍, പുകയില, ചില പച്ചക്കറികള്‍, മാംസം എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക, പാലുല്‍പന്നങ്ങളെ പൂര്‍ണമായും സംരക്ഷിക്കുന്നതും കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവന മാര്‍ഗം നിലനിര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദേഹം അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.