ലൈംഗിക പീഡനക്കേസ്: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

ലൈംഗിക പീഡനക്കേസ്: സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍; എറണാകുളം സബ് ജയിലിലേക്ക് മാറ്റും

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തെയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെയാണ് നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.

രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. ഇന്നലെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദേഹത്തെ ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഏഴോടെയാണ് ആശുപത്രിയില്‍ നിന്ന് നോര്‍ത്ത് വനിതാ സ്റ്റേഷനില്‍ എത്തിച്ചത്.

ജനുവരി 28 ന് ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിര്‍ദേശ പ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു.

നടി ഡിജിപിക്കും കൊച്ചി സെന്‍ട്രല്‍ പൊലീസിനുമാണ് പരാതി നല്‍കിയത്. രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനില്‍ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ പിന്‍വാങ്ങി.

എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ട് ദിവസം മുമ്പാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ രഹസ്യമായി രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് അറസ്റ്റിലേക്ക് കടന്നത്. കേസെടുത്തതും തുടര്‍ നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.

പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതിക്രമത്തിന് ശേഷം കൗണ്‍സിലിങിന് വിധേയയായ നടി നല്‍കിയ രഹസ്യ മൊഴിയില്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്.

നേരത്തെ രഞ്ജിത്തിനെതിരെ സമാന രീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ ആയിരുന്നു ഒരു പരാതി. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയില്‍ മറ്റൊരു കേസും എടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.