പശ്ചിമേഷ്യന്‍ സംഘര്‍ഷം: ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍; ഗള്‍ഫ് മേഖലയിലേക്ക് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 5000 രൂപ വരെ

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍; ഗള്‍ഫ് മേഖലയിലേക്ക് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 5000 രൂപ വരെ

ടിക്കറ്റ് നിരക്കിന്റെ 40 ശതമാനം ഇന്ധന വിലയ്ക്ക് ആനുപാതികമായി വര്‍ധിക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. വിമാന ഇന്ധന വില 8.5 ശതമാനം കൂട്ടിയതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന. ഗള്‍ഫ് മേഖലയിലേക്ക് 3000 മുതല്‍ 5000 രൂപവരെയാണ് ഒറ്റയടിക്ക് കൂട്ടിയത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എയര്‍ലൈന്‍ കമ്പനികള്‍ മാര്‍ച്ച് 14 മുതല്‍, ആഭ്യന്തര, അന്തര്‍ദേശീയ വിമാന ടിക്കറ്റുകളില്‍ 425 മുതല്‍ 2300 രൂപ വരെ അധിക സെസ് ഈടാക്കുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഗള്‍ഫ് മേഖലയിലേക്ക് 7300 രൂപയുടെ വര്‍ധനയാണ് വന്നിരിക്കുന്നത്.

വിമാന ഇന്ധനമായ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 96,638.14 രൂപയില്‍ നിന്ന് 2,07,341.22 രൂപയാക്കിയതാണ് ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് വില വര്‍ധനയുടെ 25 ശതമാനം (ലിറ്ററിന് 15 രൂപ) മാത്രമാണ് ബാധകം. ടിക്കറ്റ് നിരക്കിന്റെ 40 ശതമാനം ഇന്ധന വിലയ്ക്ക് ആനുപാതികമായി വര്‍ധിക്കുമെന്നാണ് സൂചന.

ഇന്‍ഡിഗോ വ്യാഴാഴ്ച മുതല്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ 275 രൂപ മുതല്‍ 10000 രൂപ വരെ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മറ്റ് കമ്പനികളുടെ നിരക്കിലും വര്‍ധനവ് ഉണ്ടായേക്കും. ഇന്ധന സര്‍ചാര്‍ജിന്റെ അടിസ്ഥാനത്തില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്‍ഡിഗോ നിരക്ക് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ പ്രതിസന്ധിയെത്തുടര്‍ന്ന് വിമാനക്കമ്പനികള്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇത് വിമാനക്കമ്പനികള്‍ക്ക് സ്വന്തം നിലയില്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി.

ഇന്‍ഡിഗോ വര്‍ധിപ്പിച്ച നിരക്ക്:

ആഭ്യന്തര സര്‍വീസ്

500 കിലോമീറ്റര്‍ വരെ- 275

501-1000കി.മീ വരെ- 400

1001-1,500കി.മീ വരെ- 600

1501-2000 കി.മീ വരെ- 800

2000 കി.മീന് മുകളില്‍- 950

അന്താരാഷ്ട്ര സര്‍വീസ്

യു.കെ, യൂറോപ്- 10000

ഗള്‍ഫ്- 3000-5000

ദക്ഷിണ-കിഴക്കന്‍ ഏഷ്യ, ചൈന- 3500-5000

ആഫ്രിക്ക- 5000


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.