വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്കായി 32,000 ലേറെ പൊലീസുകാര്‍: ക്രമീകരണങ്ങള്‍ പൂര്‍ണം

വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്കായി 32,000 ലേറെ പൊലീസുകാര്‍: ക്രമീകരണങ്ങള്‍ പൂര്‍ണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നും ഇന്ന് കൂടി സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എട്ടരയോടെ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ക്യുആര്‍ കോഡ് ഉള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 32,301 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതല സിആര്‍പിഎഫിനാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

അതേസമയം, മെയ് ആറ് വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കും. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വിജയാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നും രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂം തുറക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ല. തെറ്റായ ഫലങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.

എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷം മാത്രമേ ഓരോ റൗണ്ട് ഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കൂ. പൂര്‍ണമായ ഫലപ്രഖ്യാപനം വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരിടത്തും തിരക്ക് കൂട്ടരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.