“അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ”
(ലൂക്കാ 11:27)
പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത
ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണമായതുപോലെ, പരിശുദ്ധ കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണമായി.
ദൈവദൂതന്‍ മറിയത്തെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിച്ചു:
“ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടുകൂടെ.”
ഈ വചനം കേട്ട മറിയം അസ്വസ്ഥചിത്തയായി. ഈ അഭിവാദനത്തിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചിന്തിച്ചു.
എന്നാല്‍ ദൈവദൂതന്‍ അവളോടു പറഞ്ഞു:
“മറിയമേ! നീ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചിരിക്കുന്നു. ഇതാ, നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഈശോ എന്നു നീ പേരു വിളിക്കണം. അവന്‍ മഹാനായിരിക്കും. അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും.”
മറിയം ദൂതനോടു ചോദിച്ചു:
“ഞാന്‍ കന്യക ആയിരിക്കുന്നുവല്ലോ. പിന്നെ ഇത് എങ്ങനെ സംഭവിക്കും?”
ദൂതന്‍ പ്രതിവചിച്ചു:
“പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്നെ ആവരിക്കും. അതിനാല്‍ ജനിക്കുന്ന ശിശു പരിശുദ്ധനായിരിക്കും. ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.”
അപ്പോള്‍ മറിയം പറഞ്ഞു:
“ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ.”
ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യപൂര്‍ണ്ണമായ വാക്കുകളായിരുന്നു അത്.
അതുവഴി മറിയം മനുഷ്യരാശിയെ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു.
ദൈവത്തിന് മനുഷ്യസ്വഭാവം നല്‍കുവാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍, മനുഷ്യരക്ഷയുടെ വഴി തുറന്നു. നിത്യത്വത്തില്‍ പിതാവില്‍നിന്നു ജനിച്ച ദൈവപുത്രന്‍, കാലത്തിന്റെ പൂര്‍ണതയില്‍ പരിശുദ്ധ കന്യകയില്‍നിന്നും മനുഷ്യനായി ജനിച്ചു.
പരിശുദ്ധ കന്യകയെപ്പോലെ നാമും ദൈവതിരുമനസ്സിന് വിധേയരാകുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത്.
സംഭവം
കാനഡയുടെ തലസ്ഥാനമായ ഒട്ടോവായില്‍ പരിശുദ്ധ കന്യകയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഒരു വലിയ പ്രദക്ഷിണം നടന്നു. അനേകം വിശ്വാസികള്‍ അതില്‍ പങ്കെടുത്തു.
എന്നാല്‍ ഒരു വ്യക്തിക്ക് ഈ പ്രദക്ഷിണം ഇഷ്ടമായില്ല. അയാള്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചிருந்து മാതാവിന്റെ രൂപത്തിന് നേരെ വെടിയുതിര്‍ത്തു. വെടിയുണ്ട തിരുസ്വരൂപത്തെ മറികടന്ന് ഒരു സ്ത്രീയുടെ ദേഹത്ത് പതിച്ചു. അവള്‍ തല്‍ക്ഷണം മരിച്ചു.
ജനങ്ങള്‍ വിഷമത്തിലും വികാരഭരിതരുമായി. ഘാതകന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ മരിച്ചുകിടന്നത് അയാളുടെ സ്വന്തം ഭാര്യയാണെന്ന് മനസ്സിലാക്കി. അയാള്‍ പശ്ചാത്താപത്തോടെ കുറ്റം ഏറ്റുപറഞ്ഞ് മാനസാന്തരപ്പെട്ടു.
പ്രാര്‍ത്ഥന
ദൈവമാതാവായ പരിശുദ്ധ കന്യകയെ,
ദൈവദൂതന്റെ സന്ദേശത്തിന് “നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ” എന്നു പറഞ്ഞു മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കിയവളേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.
സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ച് ദൈവമഹത്വത്തിനും ആത്മരക്ഷയ്ക്കുമായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ദൈവത്തെ ദ്രോഹിക്കാതിരിക്കുവാന്‍ കാത്തുകൊള്ളേണമേ.
അനുസരണമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.
വിശുദ്ധ ബര്‍ണ്ണര്‍ദോസിന്റെ ജപം
എത്രയും ദയയുള്ള മാതാവേ!
നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന് നിന്‍റെ സഹായം അപേക്ഷിക്കുന്നവരില്‍ ഒരുവനെയും നീ കൈവിട്ടിട്ടില്ലെന്നു ലോകം സാക്ഷ്യപ്പെടുത്തുന്നു.
കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ!
ഞാന്‍ പാപിയായിട്ടും നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേന്‍.
* ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ.
1 സ്വര്‍ഗ്ഗ.
1 നന്മ.
1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.