പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍: ഹോര്‍മുസില്‍ ഇറാന്‍ ഡ്രോണുകള്‍ തകര്‍ത്ത് യു.എസ്; കുവൈറ്റിലും ബഹ്‌റിനിലും മിസൈല്‍ ആക്രമണം

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍: ഹോര്‍മുസില്‍ ഇറാന്‍ ഡ്രോണുകള്‍ തകര്‍ത്ത് യു.എസ്; കുവൈറ്റിലും ബഹ്‌റിനിലും മിസൈല്‍ ആക്രമണം

ടെഹ്റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈന്യവും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാകുന്നു. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തി ഇറാന്‍ വിക്ഷേപിച്ച നാല് അത്യാധുനിക ഡ്രോണുകള്‍ അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടു. ഇതിന് തിരിച്ചടിയായി ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി.

ഇതോടെ മേഖലയിലെ താല്‍കാലിക വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഗോരുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാര്‍ സ്റ്റേഷനുകളാണ് യു.എസ് വ്യോമസേന തകര്‍ത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ തടയുന്നതിനും സമുദ്രപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടിയാണിതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണ്.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) രംഗത്തെത്തി. മേഖലയിലെ യു.എസ് വ്യോമതാവളങ്ങളെയും സഖ്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് കുവൈറ്റ്, ബഹ്‌റിന്‍ എന്നി രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ഏഴോളം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എസ് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.

ഇറാന്‍ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളില്‍ ആറെണ്ണവും അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. ഒരു മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് പരാജയപ്പെട്ടതായും സൈന്യം അറിയിച്ചു.

കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളത്തിന് നേരെയും ബഹ്റിനിലെ യു.എസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണം നടത്തിയതായും നാശനഷ്ടങ്ങള്‍ വരുത്തിയതായും ഐആര്‍ജിസി അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ അമേരിക്ക പൂര്‍ണമായും തള്ളി. നിലവില്‍ യു.എസ് സൈന്യത്തിനോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരുവിധ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

അതേസമയം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശത്രു മിസൈലുകളെയും ഡ്രോണുകളെയും വിജയകരമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യവും അറിയിച്ചു. ആകാശത്തുണ്ടാകുന്ന ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ മിസൈലുകള്‍ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കുവൈറ്റ് ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

അന്താരാഷ്ട്ര തലത്തില്‍ യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഗള്‍ഫ് മേഖലയില്‍ നിലവില്‍ കടുത്ത യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.