ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തി വ്യോമ ദുരന്തം: സ്‌കൈഡൈവിങ് വിമാനം തകര്‍ന്നുവീണ് 11 പേര്‍ക്ക് ദാരുണാന്ത്യം

ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തി വ്യോമ ദുരന്തം: സ്‌കൈഡൈവിങ് വിമാനം തകര്‍ന്നുവീണ് 11 പേര്‍ക്ക് ദാരുണാന്ത്യം

പാരിസ്: വടക്കുക്കിഴക്കന്‍ ഫ്രാന്‍സിലെ ടോംബ്ലെയ്ന്‍ നഗരത്തില്‍ നാന്‍സി എസെ എയര്‍പോര്‍ട്ടിന് സമീപം സ്‌കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത പിലാറ്റസ് എന്ന ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. സ്‌കൈഡൈവിങ് ആദ്യമായി പരിശീലിക്കാന്‍ എത്തിയ അഞ്ച് വിദ്യാര്‍ഥികളും അവരെ പരിശീലിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്ന അഞ്ച് ഇന്‍സ്ട്രക്ടര്‍മാരുമാണ് മരണപ്പെട്ടത്. മരിച്ച വിദ്യാര്‍ഥികളെല്ലാം നാന്‍സി നഗരത്തില്‍ നിന്നുള്ള നഴ്‌സുമാരാണെന്ന് ഓര്‍ഡര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് നഴ്‌സസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ മൂന്നാമത്തെ പറക്കലിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്.

മൂര്‍ത്തെ എ മോസെല്‍ മേഖലയിലെ പ്രിഫെക്റ്റ് ആയ ഈവ്‌സ് സെഗുയി മാധ്യമങ്ങളെ അറിയിച്ചതനുസരിച്ച്, വിമാനം യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റ് അടിയന്തിര ലാന്‍ഡിങിന് ശ്രമിച്ചതായുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആദ്യ സ്‌കൈഡൈവിങ് അനുഭവം കാണാനായി വിമാനത്താവളത്തില്‍ ഒത്തുകൂടിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്‍മുന്നില്‍ വെച്ചാണ് വിമാനം തകര്‍ന്നുവീണത് എന്നത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു.

അപകടത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന ബന്ധുക്കള്‍ക്കും സാക്ഷികള്‍ക്കുമായി വിമാനത്താവളത്തില്‍ പ്രത്യേക മെഡിക്കല്‍-സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റ് ആരംഭിച്ചു. ജനവാസ മേഖലയ്ക്ക് തൊട്ടടുത്തുള്ള ഒരു പുല്‍ത്തകിടിയിലാണ് വിമാനം വന്ന് വീണതെങ്കിലും ഭാഗ്യവശാല്‍ നിലത്തുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ വിമാനം വീണ ആഘാതത്തില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി തടസപ്പെട്ടു.

അപകടസ്ഥലമായ റൂ സാല്‍വഡോര്‍ അല്ലെന്‍ഡെ പരിസരത്തേക്ക് പൊതുജനങ്ങള്‍ പ്രവേശിക്കരുതെന്നും അടിയന്തിര രക്ഷാ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണനാ വാഹനങ്ങള്‍ക്കും തടസമില്ലാതെ കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്നും പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫോറന്‍സിക് വിഭാഗവും എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ജെന്‍ഡര്‍മേരി ബ്രിഗേഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസും ഗതാഗത മന്ത്രി ഫിലിപ്പ് തബാരോട്ടും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.