ദക്ഷിണേന്ത്യന്‍ അതിര്‍ത്തികളില്‍ ലഹരിവേട്ട ശക്തമാക്കാന്‍ പുതിയ സഖ്യം: കേരളത്തിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹം

ദക്ഷിണേന്ത്യന്‍ അതിര്‍ത്തികളില്‍ ലഹരിവേട്ട ശക്തമാക്കാന്‍ പുതിയ സഖ്യം: കേരളത്തിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹം

തിരുവനന്തപുരം: രാജ്യത്ത് പടരുന്ന ലഹരി മാഫിയക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി സ്ഥിരം ഏകോപന സംവിധാനം രൂപീകരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഓരോ സംസ്ഥാനത്തും എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേന്ദ്ര ഏജന്‍സികളായ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ്, കസ്റ്റംസ്, ആര്‍.പി.എഫ് എന്നിവയുമായി തത്സമയ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും പ്രത്യേക സംവിധാനമുണ്ടാകും. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ പൊലീസ് മേധാവിമാരുടെ ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. തുടര്‍നടപടികളുടെ ഭാഗമായി കര്‍ണാടക ആഭ്യന്തരമന്ത്രി ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ജില്ലാതല ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലഹരിക്കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ തിരുവനന്തപുരത്തും എറണാകുളത്തും പുതിയ എന്‍.ഡി.പി.എസ് പ്രത്യേക കോടതികള്‍ ഉടന്‍ നിലവില്‍ വരും. ഇതുകൂടാതെ കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള മറ്റ് പത്ത് കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കും.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കൊറിയര്‍ സര്‍വീസുകളും കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ കാലത്തെ ലഹരിക്കടത്ത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. കൃത്യമായ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകള്‍ വില്‍ക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി കര്‍ശന പരിശോധനകള്‍ നടത്തും.

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലൂടെ അതിര്‍ത്തികളും പൊതുഗതാഗത മാര്‍ഗങ്ങളും പൂര്‍ണമായി നിരീക്ഷണത്തിലാക്കി കേരളത്തെ ലഹരി മുക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, പൊലീസ് ഉപദേഷ്ടാവ് ഹേമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു. ഇതോടൊപ്പം വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനെ ചുമതലപ്പെടുത്തിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.