എന്‍ഡിഎയുടെ അംഗബലം കൂടി; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ഒന്നിച്ച് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

എന്‍ഡിഎയുടെ അംഗബലം കൂടി; വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ഒന്നിച്ച് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ഉദ്ദവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ അപസ്വരങ്ങളും കൂറുമാറ്റങ്ങളും എന്‍ഡിഎ മുന്നണിയുടെ നില ശക്തമാക്കി. ഇന്ത്യാ സഖ്യത്തിലുള്ള ഡിഎംകെ കോണ്‍ഗ്രസുമായി അകന്നതും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനര്‍നിര്‍ണയ ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് നീക്കം.

കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

എന്നാല്‍ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലും പിന്നീട് ഉദ്ദവ് താക്കറെയുടെ ശിവസേനയിലും ഉണ്ടായ അപസ്വരങ്ങളും കൂറുമാറ്റങ്ങളും എന്‍ഡിഎ മുന്നണിയുടെ നില ശക്തമാക്കി.

ഇന്ത്യാ സഖ്യത്തിലുള്ള ഡിഎംകെ കോണ്‍ഗ്രസുമായി അകന്നതും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ഇതോടെ ലോക്സഭയില്‍ 360 എംപിമാരുടേയും രാജ്യസഭയില്‍ 164 എംപിമാരുടേയും ഭൂരിപക്ഷം കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

അതിനിടെ കോണ്‍ഗ്രസിന്റെ കൂടി പിന്തുണ ഉറപ്പാക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, റിജിജുവിന്റെ ആവശ്യം രാഹുല്‍ തള്ളി.

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പോലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മൗനം തുടരുന്നതിലും ചര്‍ച്ചയില്ലാതെ സഭാ നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റിജിജു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും അമിത് ഷായുമായും ചര്‍ച്ച നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.