സുവിശേഷ പ്രസംഗകന്റെ വാചാലതയിലല്ല, ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയിലാണ് സുവിശേഷം ഫലവത്താകുന്നത്: ഫ്രാന്‍സിസ് പാപ്പാ

സുവിശേഷ പ്രസംഗകന്റെ വാചാലതയിലല്ല, ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയിലാണ് സുവിശേഷം ഫലവത്താകുന്നത്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണം എല്ലായ്‌പ്പോഴും കുരിശിനെ ആലിംഗനം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. പീഡനങ്ങളും കുരിശും സുവിശേഷ പ്രഘോഷണവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്നു സുവിശേഷം നമുക്കു കാണിച്ചുതരുന്നു. കുരിശുകളെ ആശ്ലേഷിക്കാതെ സുവിശേഷപ്രഘോഷണം അസാധ്യമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. പെസഹാ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച 'ക്രിസം മാസി'ല്‍ (തൈലാശീര്‍വാദ ദിവ്യബലി) മുഖ്യകാര്‍മികത്വം വഹിക്കുകയിരുന്നു അദ്ദേഹം. സുവിശേഷം ഫലവത്താകുന്നത് സുവിശേഷപ്രഘോഷകന്റെ വാചാലതകൊണ്ടല്ല, മറിച്ച്, ക്രിസ്തുവിന്റെ കുരിശിന്റെ ശക്തിയാലാണെന്നും പാപ്പ പറഞ്ഞു.

സന്തോഷകരമായ വചനപ്രഘോഷണത്തിന്റെ മണിക്കൂറും പീഡനത്തിന്റെ മണിക്കൂറും കുരിശിന്റെ മണിക്കൂറും ഒരുമിച്ച് കടന്നുപോകുകയാണ്. അവ ജീവിതത്തിന്റെ ഭാഗങ്ങളാണ്.
ദൈവവചനത്തിന്റെ വെളിച്ചം നല്ല മനസുകളില്‍ വെളിച്ചം വിതറുന്നു. അല്ലാത്തവര്‍ തിരസ്‌കരിക്കുന്നതായി സുവിശേഷങ്ങളില്‍ കാണാം. നല്ല വിത്തുകള്‍ നൂറുമേനി വിള നല്‍കുന്നു. എന്നാല്‍ അസൂയാലുവായ ശത്രു രാത്രിയില്‍ നല്ല വയലില്‍ കള വിതറുന്നു. സ്നേഹസമ്പന്നനായ പിതാവ് ധൂര്‍ത്തനായ പുത്രന്‍ മടങ്ങിയെത്തിയപ്പോള്‍ അവനെ ആശ്ലേഷിച്ചു സ്വീകരിച്ചു. എന്നാല്‍ മൂത്തവന് കോപവും അസൂയയും ഉണ്ടാകുന്നു.

മുന്തിരത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എല്ലാ ഭൃത്യരോടും ഔദാര്യത്തോടെ പെരുമാറി, എല്ലാവരുടെയും കടങ്ങള്‍ ഇളവുചെയ്തു. എന്നിട്ടും സ്വപുത്രനെ തന്റെ തോട്ടത്തിലേക്ക് പറഞ്ഞയച്ച പിതാവിന്റെ മഹാമനസ്‌കതയെ അവഗണിച്ച് ഭൃത്യന്മാര്‍ അവകാശിയെ വകവരുത്തി-പാപ്പ ഓര്‍മിപ്പിച്ചു. ഈ ഉദാഹരണങ്ങളെല്ലാം സുവിശേഷപ്രസംഗം പീഡനവും കുരിശുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുമ്പുതന്നെ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നു. അതുപോലെ നമ്മുടെയും ദൗത്യനിര്‍വഹണത്തില്‍ കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ട്. കുരിശില്‍ രക്ഷയുണ്ടെന്ന് ക്രിസ്തുവാണ് പഠിപ്പിച്ചത്. അതിനാല്‍ കുരിശ് രക്ഷയുടെ അടയാളമാണ്. അത് തിന്മയെ കീഴടക്കി വിജയം വരിച്ചു. അതിനാല്‍ നമുക്കും ക്രിസ്തുവിന്റെ മാതൃക അനുകരിക്കാം. തിന്മയുടെ വിഷധ്വംസനത്തിലും പുത്രന്റെ അപാരമായ വിനയവും പിതൃഹിതത്തോടുള്ള വിധേയത്വവുമാണ് വിജയം വരിച്ചത്. അതിനാല്‍, ജീവിതവഴികളിലെ കുരിശിനെതിരായ വിഷധ്വംസനം ഉയരുമ്പോള്‍ അവയെ വിവേചിച്ച് തള്ളിക്കളയാനുള്ള വിവേകത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ഒരു രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അടുത്ത ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ അഭിഷേകതൈലം ആശീര്‍വദിക്കുന്ന ദിവ്യബലിയാണ് 'ക്രിസം മാസ്'. റോമന്‍ ആരാധനക്രമ പ്രകാരം 'ക്രിസം മാസ്' അര്‍പ്പിക്കപ്പെടുന്നത് പെസഹാ ദിനത്തിലാണ്. റോമാ രൂപതയിലേതുപോലെതന്നെ ലോകമെമ്പാടുമുള്ള രൂപതാ കത്തീഡ്രലുകളില്‍ അതിരൂപതാധ്യക്ഷന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന 'ക്രിസം മാസി'ല്‍ രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.