കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് വിദഗ്ദ്ധ സമിതി; പ്രതിപക്ഷത്തിന് വിയോജിപ്പ്, സര്‍ക്കാര്‍ തീരുമാനം ഇന്ന്

കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന്  വിദഗ്ദ്ധ സമിതി; പ്രതിപക്ഷത്തിന് വിയോജിപ്പ്, സര്‍ക്കാര്‍  തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധം ഫലപ്രദമാകണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇക്കാര്യത്തില്‍ തീരുമാനം ഇന്നു തന്നെയുണ്ടാകും. സര്‍ക്കാര്‍ മാത്രമായി ഇതിലൊരു തീരുമാനം എടുക്കേണ്ടെന്നും സര്‍വകക്ഷി യോഗത്തിന് വിടാമെന്നുമാണ് ഇപ്പോഴത്തെ ധാരണ.

ലോക്ക്ഡൗണിനോട് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നാല്‍ എറണാകുളം ജില്ലയില്‍ ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനമാകെ ബാധകമാക്കും. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും.

ഇന്നലെ രാത്രി ചേര്‍ന്ന കൊവിഡ് വിദഗ്ദ്ധസമിതിയുടെ യോഗത്തിലാണ് രണ്ട് ആഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉണ്ടായത്. കൊറോണ വൈറസിന്റെ യു.കെ വകഭേദം വേഗത്തില്‍ പടരുകയാണിപ്പോള്‍. അന്തര്‍ സംസ്ഥാന യാത്രക്കാരുടെ വരവ് ശക്തമാകുന്നതോടെ മഹാരാഷ്ട്രയില്‍ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തില്‍ എത്തും. ഇതിന്റെ പകര്‍ച്ച ചെറുക്കണമെങ്കില്‍ രണ്ട് ആഴ്ചയെങ്കിലും ആളുകള്‍ തമ്മിലുളള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ക്ഡൗണ്‍ വേണമെന്നാണ് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ലോക്ക്ഡൗണ്‍ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടെങ്കിലും സര്‍ക്കാരുകള്‍ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണ് ഡല്‍ഹി ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കോവിഡ് വിദഗ്ദ്ധ സമിതിയില്‍ ചിലര്‍ കണക്കുകള്‍ സഹിതം അവതരിപ്പിച്ചു.

വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍ക്കാരിന് അയവു വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പൂര്‍ണമായ ലോക്ക്ഡൗണ്‍ ഒഴിവാക്കി കണ്ടൈന്റ്‌മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.