തമിഴ്‌നാട്ടിലും വിജയം അറിഞ്ഞ് ഇടതുപാര്‍ട്ടികള്‍

തമിഴ്‌നാട്ടിലും വിജയം അറിഞ്ഞ് ഇടതുപാര്‍ട്ടികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷവുമായാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരം പിടിച്ചത്. അതോടൊപ്പം ശ്രദ്ധേയ വിജയം നേടി ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സ്ഥാനം ഉറപ്പിച്ചു. ആറ് വീതം സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് വീതം സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് തമിഴ്‌നാട് നിയമസഭയില്‍ ഒരിടത്തും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായുള്ള ഈ വിജയം ഇടത് പാര്‍ട്ടികള്‍ക്ക് ദേശീയ തലത്തില്‍ നേട്ടമായിരിക്കുകയാണ്. ഇരുപാര്‍ട്ടികള്‍ക്കും ഒരു സംസ്ഥാന നിയമസഭയില്‍ കൂടി അംഗങ്ങളെ ലഭിച്ചു എന്നത് വലിയ മുന്നേറ്റമാണ്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളായ എം ചിന്നദുര, വി പി നാഗൈമാലി എന്നിവരാണ് വിജയം നേടിയത്. 13,592 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംവരണ മണ്ഡലമായ ഗന്ധര്‍വക്കോട്ടൈയ്യില്‍ നിന്നാണ് ചിന്നദുര വിജയിച്ചത്. തിരുച്ചിറപ്പള്ളി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഗന്ധര്‍വക്കോട്ടൈ.

അതേസമയം, കീഴ്വേളൂര്‍ (സംവരണം) മണ്ഡലത്തില്‍ മത്സരിച്ച വി പി നാഗൈമാലി (പി മഹാലിംഗം) 17,234 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. കര്‍ഷക തൊഴിലാളി സമരത്തില്‍ അണിനിരന്നതിന് സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ 1968ല്‍ ചുട്ടുകൊന്ന കീഴ് വെണ്മണി ഉള്‍പ്പെട്ട മണ്ഡലമാണ് കീഴ്വേളൂര്‍. കീഴ്വേളൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷം 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചിരുന്നു. നാഗൈമാലി തന്നെയായിരുന്നു വിജയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.