500 കോടിക്ക് മുകളിലുള്ള ബാങ്ക് തട്ടിപ്പ് 165 എണ്ണം; രണ്ടേകാല്‍ വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് വന്‍കൊള്ള

500 കോടിക്ക് മുകളിലുള്ള ബാങ്ക് തട്ടിപ്പ് 165 എണ്ണം; രണ്ടേകാല്‍ വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് വന്‍കൊള്ള

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടേകാല്‍ വര്‍ഷത്തിനിടെ ബാങ്കുകളില്‍ നിന്ന് 500 കോടിക്കുമേല്‍ പണം തട്ടിയ കേസുകള്‍ 165 എണ്ണമെന്ന് വെളിപ്പെടുത്തല്‍. പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ മാത്രം കണക്കാണിത്. വിദേശ ബാങ്കുകളുടെ തട്ടിപ്പ് പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കാരാഡ് മറുപടി നല്‍കി.

ആര്‍ബിഐ റിപ്പോര്‍ട്ടുപ്രകാരം 2019-20ല്‍ മാത്രം 500 കോടിക്കുമുകളില്‍ തട്ടിപ്പുണ്ടായത് 79 കേസിലാണ്. 2020-21ല്‍ 73 കേസും 2021-22ല്‍ ജൂലൈ 15 വരെ 13 കേസും ഉണ്ട്. ഈടുകളില്‍ ഇളവ് നല്‍കല്‍, പണയ സ്വത്തിന്റെ അന്യായ കൈമാറ്റം, ഫണ്ട് വകമാറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഇത്രയേറെ തുകയുടെ തട്ടിപ്പുകള്‍ അരങ്ങേറിയത്.

അമ്പത് കോടിക്കുമേലെ വരുന്ന ഏത് കിട്ടാക്കടവും തട്ടിപ്പാണോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കിട്ടാക്കട കേസുകളില്‍ കടമെടുത്തയാളെക്കുറിച്ച് കേന്ദ്ര സാമ്പത്തിക ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടണം. അമ്പത് കോടിയിലേറെ വായ്പയെടുക്കുന്ന കമ്പനികളുടെ ഡയറക്ടര്‍മാര്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പാസ്പോര്‍ട്ട് പകര്‍പ്പ് ശേഖരിക്കണമെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.