കാഴ്ചയ്ക്കപ്പുറം

കാഴ്ചയ്ക്കപ്പുറം

ഇതെൻ്റെ സുഹൃത്തിൻ്റെ കുടുംബത്തിൻ്റെ അനുഭവമാണ്. സ്നേഹിതനും ഭാര്യയ്ക്കും വിദേശത്താണ് ജോലി. അവധിയ്ക്ക് നാട്ടിൽ വന്നപ്പോൾ അവരെന്നെ കാണാൻ വന്നിരുന്നു. ഭർത്താവാണ് ആദ്യം സംസാരിച്ചത്. ''അച്ചൻ എൻ്റെ ഭാര്യയോട് സംസാരിക്കണം. ഇപ്പോഴത്തെ ജോലി മതിയാക്കി നാട്ടിൽ വരണമെന്നാണ് അവളുടെ ആഗ്രഹം. കോവിഡിൻ്റെ അതിപ്രസരം നിലനിൽക്കുമ്പോൾ നാട്ടിൽ വന്നിട്ട് എന്ത് ജോലി കിട്ടാനാണ്?" ഞാൻ അദ്ദേഹത്തിൻ്റെ ഭാര്യയുമായി സംസാരിച്ചു. അവൾ പറഞ്ഞു: "അച്ചാ എനിക്ക് ജോലി നിർത്തണമെന്ന് ഒട്ടും താത്പര്യമില്ല. കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയും എനിക്കറിയാം. എൻ്റെ ബോസിൻ്റെ സമീപനം അത്ര നല്ലതല്ല. അയാളുടെ നോട്ടവും സംസാരവുമെല്ലാം അശ്ലീലം നിറഞ്ഞതാണ്. ഇപ്പോൾ ജോലി സംബന്ധമായ പല കാര്യത്തിനും വീഡിയോ കോൺഫറൻസുകൾ നടത്തേണ്ടതായ് വരുന്നു. അപ്പോഴൊക്കെ അയാളുടെ നോട്ടം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഞാനിക്കാര്യം  ഭർത്താവിനോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, നിൻ്റെ ബോസ് ഒരു രോഗിയാണ്. നീ അതനുസരിച്ച് അകലം പാലിച്ച് നിന്നാൽ മതിയെന്നാണ്..." കണ്ണീരോടെ അവൾ തുടർന്നു: ''ഞാനിപ്പോൾ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. എന്തായാലും ഇപ്പോൾ വീഡിയോ കോൺഫറൻസുകൾ ഒഴിവായിട്ടുണ്ട്. ശക്തമായ ഭാഷയിൽ പ്രതികരിച്ചതിനാൽ അതിൻ്റെ ഗുണം കണ്ടുതുടങ്ങിയിട്ടുണ്ട്. അച്ചൻ പ്രാർത്ഥിക്കണം... " അവരിരുവർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. തിരിച്ചു ചെന്നിട്ടും മാനസിക സംഘർഷം കൂടുകയാണെങ്കിൽ കുറച്ചുനാൾ ലീവ് എടുക്കുന്നതായിരിക്കും നല്ലതെന്നും ഞാൻ സൂചിപ്പിച്ചു.

അനുദിനം എത്രയോ വ്യക്തികളുമായ് നമ്മൾ ഇടപെടുന്നു. നമ്മുടെ സാമീപ്യവും സംസാരവും നോട്ടവും സ്പർശവുമെല്ലാം പവിത്രമാണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കണേ....കണ്ണുകളെയും കാതുകളെയും കരങ്ങളെയുമെല്ലാം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ അതിൻ്റെ പരിണിത ഫലം തിക്തമായിരിക്കും. എന്നാൽ വിശുദ്ധിയുള്ള സമീപനവും സ്പർശവുമെല്ലാം സൗഖ്യത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുമെന്ന് വചനം പഠിപ്പിക്കുന്നു. അമ്മയിൽ നിന്നും വിശുദ്ധിയുടെ പാഠങ്ങൾ അഭ്യസിച്ചതുകൊണ്ടാണ് മരിയ ഗൊരെത്തിക്ക് കുഞ്ഞു നാളിൽ തന്നെ തിന്മക്കെതിരെ ചെറുത്ത് നിൽക്കാൻ കഴിഞ്ഞത്. എന്നാൽ അശുദ്ധി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് അലക്സാണ്ടർ അവളെ തെറ്റിലേക്ക് നയിക്കാൻ ശ്രമിക്കുന്നത്. പക്ഷേ വിശുദ്ധിക്ക് മുന്നിൽ അശുദ്ധി പരാജയപ്പെടുന്നു. പാപത്തിന് മരിയ വഴങ്ങില്ലെന്ന് കണ്ടപ്പോൾ അവൻ കോപക്രാന്തനായി മാറുകയും അവസാനം അവളുടെ ഘാതകനായി മാറുകയും ചെയ്യുന്നു.

12 വർഷം രക്തസ്രാവത്താൽ വേദനയനുഭവിച്ച ആ സ്ത്രീയുടെ കഥ നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ? (Ref. മത്താ9:18-26). യഹൂദപാരമ്പര്യമനുസരിച്ച് രക്തസ്രാവമുള്ളവൾ ഇരിക്കുന്നിടം വസിക്കുന്നിടം സ്പർശിക്കുന്നിടമെല്ലാം അശുദ്ധമാകും. എങ്കിലും വിശ്വാസത്തോടെ ക്രിസ്തുവിനെ സ്പർശിച്ചാൽ താൻ സുഖമാക്കപ്പെടും എന്നവൾ വിശ്വസിച്ചു. പക്ഷെ തൻ്റെ സ്പർശം കൊണ്ട് ക്രിസ്തു അശുദ്ധമാക്കപ്പെടുമോ എന്ന ഭീതിയിലാണ് അവളവൻ്റെ വസ്ത്ര വിളുമ്പിൽ തൊട്ടതും സൗഖ്യം സ്വന്തമാക്കിയതും. തൻ്റെ സ്പർശം കൊണ്ട് ക്രിസ്തു അശുദ്ധമാക്കപ്പെടരുത് എന്ന ആ സ്ത്രീയുടെ ചിന്ത എത്ര പാവനമാണ്? നമ്മുടെ നോട്ടവും സ്പർശവുമെല്ലാം പവിത്രമാകുമ്പോൾ നാം പോലും അറിയാതെ നമ്മിലും നമ്മിലൂടെയും ദൈവീക ചൈതന്യം നിറയുമെന്ന് വിശ്വസിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.