തെങ്ങ് കൃഷിയിലൂടെ ഒരു വര്‍ഷം പത്ത് ലക്ഷം രൂപ സമ്പാദിച്ച് ജോജോ

തെങ്ങ് കൃഷിയിലൂടെ ഒരു വര്‍ഷം പത്ത് ലക്ഷം രൂപ സമ്പാദിച്ച് ജോജോ

കോഴിക്കോട്: തെങ്ങു കൃഷിയിലൂടെ ഒരു വര്‍ഷം പത്തുലക്ഷം രൂപ ലാഭം നേടി ജോജോ. കുറ്റ്യാടി തെങ്ങിൻ തൈകൾ വിറ്റും കൃഷി നടത്തിയുമാണ് കോഴിക്കോട് കടിയങ്ങാട് സ്വദേശി ജോജോ രണ്ടുപ്ലാക്കൽ ഒരുവർഷം പത്ത് ലക്ഷം രൂപയോളം സമ്പാദിച്ചത്.

രണ്ടുപ്ലാക്കൽ കാർഷിക നഴ്സറി എന്നറിയപ്പെടുന്ന ജോജോയുടെ നഴ്സറിയിലെ ഏറ്റവും പ്രധാന ഇനം ഡബ്ല്യൂ.സി.റ്റി. വിഭാഗത്തിൽപ്പെട്ട കുറ്റ്യാടി തെങ്ങിൻ തൈകളാണ്. കുറ്റ്യാടി തെങ്ങിൻ തൈയുടെ പ്രത്യേകതൾ കൊണ്ടാണ് അവ മാത്രം തന്റെ നഴ്സറിയിൽ ഉത്പാദിക്കുന്നതെന്ന് ജോജോ പറഞ്ഞു.


സമ്മിശ്ര കൃഷിരീതി പിന്തുടരുന്ന ജോജോ ഒരു ഏക്കറോളം സ്ഥലത്താണ് തെങ്ങ് കൃഷി നടത്തുന്നത്. ഒരേക്കർ സ്ഥലത്തെ റബ്ബർ മുറിച്ച് മാറ്റി തെങ്ങ് നടുകയായിരുന്നു. സ്വന്തമായി നട്ടുണ്ടാക്കിയ തെങ്ങിൽനിന്നു മാത്രമാണ് തൈകൾ ഉത്പാദിക്കുന്നതിന് വിത്തുതേങ്ങ ശേഖരിക്കുന്നത്. ഏകദേശം 35 വർഷം പ്രായമുള്ള തെങ്ങിൽനിന്നാണ് വിത്തുകൾ ശേഖരിക്കുക. നന്നേ പ്രായം കുറഞ്ഞതോ കൂടിയതോ ആയ തെങ്ങിൽനിന്ന് വിത്തുകൾ ശേഖരിക്കരുതെന്ന് ജോജോ പറയുന്നു.

ഒരു വർഷം 150-ൽ അധികം തേങ്ങ ലഭിക്കുന്ന തെങ്ങിൽനിന്നു മാത്രമേ വിത്ത് ശേഖരിക്കാവൂ. വിത്തായി ശേഖരിക്കുന്ന തേങ്ങകൾ നിലത്ത് വീഴാതെ കയറിൽ കെട്ടിയിറക്കുകയാണ് ചെയ്യുക. നിലത്തുവീഴുമ്പോൾ തേങ്ങയ്ക്ക് ക്ഷതം പറ്റാൻ സാധ്യതയുണ്ടെന്നും അത് തൈയുടെ ഗുണമേന്മയെ ബാധിക്കുമെന്നും ജോജോ പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ വേണം തൈകൾ നടാൻ. കൂടാതെ കൃത്യമായ, മുടങ്ങാതെയുള്ള പരിചരണവും തൈകൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

മറ്റ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറ്റ്യാടി തെങ്ങിൻ തൈകൾക്കാണ് ഏറ്റവും കൂടുതൽ കായ്ഫലം ലഭിക്കുന്നതും രോഗപ്രതിരോധ ശേഷി കൂടുതലുള്ളതും. മാത്രമല്ല ഈ ഇനത്തിന്റെ കൊപ്ര മികച്ചതാണെന്നതും കൊപ്ര ആട്ടുമ്പോൾ ലഭിക്കുന്ന എണ്ണയുടെ അളവ് കൂടുതലാണെന്നതും കുറ്റ്യാടി തെങ്ങിന് മൂല്യം വർധിപ്പിക്കുന്നു. ശരിയായ പരിചരണം ലഭിച്ച തെങ്ങിൻ തൈ നട്ട് അഞ്ചുമുതൽ ആറു വർഷത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും. വാണിജ്യാടിസ്ഥാനത്തിൽ തേങ്ങ ഉത്പാദിപ്പിക്കുന്നതിനു ഏറ്റവും അനുയോജ്യം കുറ്റ്യാടി തെങ്ങാണെന്ന് ജോജോ അവകാശപ്പെട്ടു.


പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ച ജോജോ പിതാവ് രണ്ടുപ്ലാക്കൽ ചാക്കോയിൽനിന്നു കിട്ടിയ കൃഷി അറിവുകളാണ് ഇന്നും പിന്തുടരുന്നത്. 25 വർഷം മുമ്പ് പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽനിന്നും ലഭിച്ച പരിശീലനം പിന്നീടുള്ള കൃഷിരീതികൾക്ക് മുതൽക്കൂട്ടായി. കാർഷികമേഖലയിലെ ജോജോയുടെ വിജയത്തിന് കുടുംബത്തിന്റെ പിന്തുണ വലുതാണ്. അധ്യാപികയായ ഭാര്യ ബിന്ദുവും മക്കളായ ഇഷാനും എമിലിയോയും അടങ്ങുന്നതാണ് ജോജോയുടെ കുടുംബം.

കേരളത്തിൽനിന്ന് ഉടനീളം ജോജോയുടെ തെങ്ങിൻ തൈ വാങ്ങുന്നതിനു ആവശ്യക്കാരെത്തുന്നുണ്ട്. 1000 തെങ്ങിൻതൈ നട്ടാൻ 600 എണ്ണമായിരിക്കും (60 ശതമാനം) വിൽപ്പനയ്ക്ക് സജ്ജമാകുക. 
സ്വന്തമായി മൂന്നരയേക്കർ സ്ഥലത്താണ് ജോജോയുടെ കൃഷി. സമ്മിശ്രകൃഷി രീതിയാണ് ജോജോ പിന്തുടരുന്നത്. ഒരു വർഷം ചെലവുകളെല്ലാം കഴിഞ്ഞ് 25 ലക്ഷത്തോളം രൂപയാണ് ജോജോയ്ക്ക് സമ്മിശ്ര കൃഷിരീതിയിൽനിന്ന് ലാഭമായി ലഭിക്കുന്നത്.

2009-ൽ സമ്മിശ്ര കൃഷിരീതിക്ക് കേന്ദ്രസർക്കാർ പുരസ്കാരം ജോജോ നേടി. 2003-ൽ കേരളസർക്കാരിന്റെ യുവകർഷകനുള്ള പുരസ്കാരവും ജോജോയെ തേടിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.