കാബൂളില്‍ പാക് വിരുദ്ധ റാലിയില്‍ ആയിരങ്ങള്‍; ആകാശത്തേക്കു വെടിയുതിര്‍ത്ത് താലിബാന്‍

 കാബൂളില്‍ പാക് വിരുദ്ധ റാലിയില്‍ ആയിരങ്ങള്‍; ആകാശത്തേക്കു വെടിയുതിര്‍ത്ത് താലിബാന്‍



കാബൂള്‍: കാബൂള്‍ നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പാക് വിരുദ്ധ റാലി പിരിച്ചു വിടാന്‍ ആകാശത്തേക്കു വെടിയുതിര്‍ത്ത് താലിബാന്‍ ഭീകരര്‍. പാകിസ്താന്‍ താലിബാനെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

പാകിസ്താനെതിരെയുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം പ്രതിഷേധക്കാര്‍ ആദ്യം ഒത്തുകൂടി. ഇവിടെ നിന്ന് കാബൂള്‍ സെറീന ഹോട്ടലിലേക്കായിരുന്നു മാര്‍ച്ച്. പാക് ഐഎസ്ഐ മേധാവി ഏതാനും ദിവസങ്ങളായി ഈ ഹോട്ടലില്‍ തങ്ങിയിരുന്നു. താലിബാനുള്ളിലെ ഉള്‍പ്പോരും ആഭ്യന്തര പ്രശ്നങ്ങളും പരിഹരിക്കുകയായിരുന്നു ഐഎസ്ഐ മദ്ധ്യസ്ഥതയുടെ ലക്ഷ്യം. തെരുവുകളിലൂടെ പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

പുതിയ സര്‍ക്കാരിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് പാകിസ്താന്‍. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലും പാകിസ്താന് നിര്‍ണായക പങ്കാളിത്തമുണ്ടാകുമെന്ന് താലിബാന്‍ വക്താക്കളിലൊരാളായ സുഹൈല്‍ ഷഹീന്‍ പറഞ്ഞിരുന്നു. താലിബാന്‍കാരില്‍ പലരുടേയും ഭാര്യമാരും കുടുംബവുമെല്ലാം ഇപ്പോഴും പാകിസ്താനിലാണെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ തങ്ങളുടെ രണ്ടാം വീടാണെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്.കഴിഞ്ഞ 20 വര്‍ഷമായി താലിബാന് എല്ലാ വിധ പിന്തുണയും നല്‍കി വരുന്നു പാകിസ്താന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.