വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെ ഞെട്ടിച്ച ലിന്‍മാള്‍ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ മുസ്ലീങ്ങളല്ലാത്തവരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ കൗമാരക്കാരന്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞയാഴ്ച ഓക്‌ലാന്‍ഡിലാണ് 19 വയസുകാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം നോര്‍ത്ത് ഷോര്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കിയതായി ന്യൂസിലന്‍ഡ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ ആര്‍.എന്‍.ഇസഡ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജൂലായ് 13 നും സെപ്റ്റംബര്‍ ഏഴിനും ഇടയിലാണ് ഓക്‌ലാന്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഓഗസ്റ്റില്‍ ആക്ഷേപകരമായ പ്രസിദ്ധീകരണം വിതരണം ചെയ്തതു സംബന്ധിച്ച കേസുകളും ഇയാള്‍ നേരിടുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരാക്കിയത്.
സെപ്റ്റംബര്‍ ആദ്യവാരമാണ് ഓക്‌ലാന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ ആറു പേര്‍ക്കു കുത്തേറ്റിരുന്നു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഐ.എസ് ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26