അഫ്ഗാനില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്; 11 കരി നിയമങ്ങളുമായി താലിബാന്‍

അഫ്ഗാനില്‍ മാധ്യമങ്ങള്‍ക്ക്  കൂച്ചുവിലങ്ങ്; 11 കരി നിയമങ്ങളുമായി താലിബാന്‍

കാബൂൾ: അഫ്ഗാനില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങുമായി താലിബാന്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കായി താലിബാന്‍ പുതിയ 11 നിയമങ്ങള്‍ അവതരിപ്പിച്ചു. താലിബാന്‍ നിയമപ്രകാരം ഇസ്ലാമിക വിരുദ്ധമായ വിഷയങ്ങള്‍ പ്രസിദ്ധിപ്പെടുത്തുന്നതിനും ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ കീഴിലുള്ള മാധ്യമ സ്ഥാപനവുമായി ഏകോപനം നടത്തി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം താലിബാൻ നൽകിയിട്ടുണ്ട്.

'മാധ്യമ പ്രവര്‍ത്തകരാകെ ഭയന്നിരിക്കുകയാണ്' എന്ന്, അമേരിക്ക ആസ്ഥാനമായുള്ള മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ മുതിര്‍ന്ന അംഗം സ്റ്റീവന്‍ ബട്‌ലര്‍ അഭിപ്രായപ്പെട്ടു. 'സഹായം ആവശ്യപ്പെട്ട് സംഘടനയ്ക്ക് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും നൂറുകണക്കിന് ഈമെയിലുകളാണ് ലഭിക്കുന്നത്' എന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തതുമുതൽ സ്വകാര്യ ടിവി ചാനലുകളിൽ കാണിക്കുന്ന ഉള്ളടക്കത്തിലും മാറ്റം വന്നിട്ടുണ്ട്. വാർത്താ ബുള്ളറ്റിനുകൾ, രാഷ്ട്രീയ സംവാദങ്ങൾ, വിനോദം, സംഗീത പരിപാടികൾ എന്നിവയ്ക്കു പകരം താലിബാൻ സർക്കാരിന് അനുകൂലമായ പരിപാടികളാണ് അവതരിപ്പിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ചില പ്രമുഖ പത്രങ്ങൾ അച്ചടി നിർത്തി ഓൺലൈനിലേക്കു മാറാനും നിർബന്ധിതരായിരുന്നു.

ജനാധിപത്യമായി രീതികളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഒരു സൈനിക അട്ടിമറിയിലൂടെ താലിബാന്‍ ഭരണം പിടിച്ചെടുത്തത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നായിരുന്നു. തുടര്‍ന്ന് ഈ മാസം ആദ്യം, 'പുതിയ സര്‍ക്കാരി'നെതിരെയുള്ള ജനരോഷവും പ്രകടനങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നു.

ഓഗസ്റ്റ് ആദ്യ വാരമായിരുന്നു, കാബൂളില്‍ സ്ഥിതി ചെയ്യുന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിവരാവകാശ കേന്ദ്രത്തിന്റെ അധ്യക്ഷനായിരുന്ന ദവാ ഖാന്‍ മെനാപാല്‍ കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, പക്ത്യ ഘാഗ് റേഡിയോയിലെ മാധ്യമ പ്രവര്‍ത്തകനായ തൂഫാന്‍ ഒമര്‍, താലിബാന്‍ പോരാളികളാല്‍ കൊല്ലപ്പെട്ടു. കാബൂളിന്റെ പതനത്തെ തുടര്‍ന്ന്, താലിബാന്‍ പോരാളികൾ മാധ്യമ പ്രവര്‍ത്തകർക്കായി പരക്കെ അന്വേഷണങ്ങള്‍ ആരംഭിച്ചു. കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ താലിബാന്‍ പീഡിപ്പിക്കുകയും മറ്റു ചിലരെ കൊലപ്പെടുത്തുകയും ചെയ്യ്തു.

മനുഷ്യാവകാശങ്ങളെയും മാനവ മൂല്യങ്ങളെയും മാനിക്കുമെന്ന തങ്ങളുടെ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിയ പ്രവര്‍ത്തനങ്ങളാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ മനുഷ്യാവകാശങ്ങള്‍ നിരന്തരമായി ലംഘിക്കുകയും അവരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തു വരുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രതികാരത്തെ ഭയക്കാതെ അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും മാധ്യമ കൂട്ടായ്മയായ കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സിപിജെ) ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.