കൊറോണയ്ക്കുള്ള ആദ്യ ആന്റി വൈറല്‍ മരുന്ന് തയ്യാറെന്ന് മെര്‍ക്ക്; യു.എസില്‍ അംഗീകാരം തേടി

കൊറോണയ്ക്കുള്ള ആദ്യ ആന്റി വൈറല്‍ മരുന്ന് തയ്യാറെന്ന് മെര്‍ക്ക്; യു.എസില്‍ അംഗീകാരം തേടി

വാഷിംഗ്ടണ്‍ : കൊറോണ യുദ്ധത്തില്‍ രോഗികള്‍ക്കു നല്‍കാവുന്ന ഫലപ്രദമായ ആദ്യ ആന്റി വൈറല്‍ മരുന്നു വികസിപ്പിച്ചതായുള്ള അവകാശ വാദവുമായി അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക്. മരുന്നിന് അംഗീകാരം തേടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനില്‍ മെര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു.

അംഗീകാരം ലഭിച്ചാല്‍ കൊറോണയ്ക്കുള്ള ആദ്യ ആന്റി വൈറല്‍ മരുന്നാകും മെര്‍ക്ക് നിര്‍മ്മിക്കുന്ന മോള്‍നുപിരാവിര്‍ എന്ന മരുന്ന്. വൈറസിന്റെ വിവിധ വക ഭേദങ്ങളെയും മരുന്ന് നിര്‍വീര്യമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഞ്ചു ദിവസം തുടര്‍ച്ചയായി സ്വീകരിക്കേണ്ടതാണിത്. ദിവസത്തില്‍ നാല് വീതം രണ്ട് നേരം മരുന്ന് കഴിക്കാനാണ് കമ്പനി നിര്‍ദേശം.അതേസമയം, മെര്‍ക്ക് നടത്തുന്ന ട്രയലില്‍ ഇന്ത്യയില്‍ നിന്നു പങ്കെടുക്കുന്ന ഓറോബിന്ദോ ഫാര്‍മയും എം.എസ്.എന്‍ ലാബും മരുന്നിന്റെ ഫലപ്രാപ്തിയില്‍ ശുഭ പ്രതീക്ഷയല്ല പ്രകടിപ്പിക്കുന്നത്.

രോഗികളില്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയ മെര്‍ക്കിന്റെ മരുന്നുകള്‍ വിജയകരമാണെന്ന്് മുന്‍പ് പഠന ഫലം വന്നിരുന്നു. മരുന്ന് കൊറോണ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടഞ്ഞെന്നും മരണനിരക്ക് കുറച്ചുവെന്നും കമ്പനി അവകാശപ്പെട്ടിരുന്നു.പഠനത്തില്‍ കൊറോണ ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് കമ്പനി പറയുന്നു.

മരുന്ന് സ്വീകരിച്ച അമേരിക്കയിലെയും വിദേശത്തുമുള്ള 775 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഡാറ്റ വിശകലനം ചെയ്താണ് കമ്പനി ഈ അനുമാനത്തിലേക്കെത്തിയത്. നിലവില്‍ മരുന്നിന് സാരമായ പാര്‍ശ്വഫലങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മരുന്നുകള്‍ വിജയകരമായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ സംഘടനകളുടെ അഗീകാരം നേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി മെര്‍ക്ക് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി എഫ്ഡിഎയെ സമീപിച്ചത്.

അതേസമയം ഫൈസര്‍, റോച്ചെ, അറ്റേ തുടങ്ങിയ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ വികസിപ്പിക്കുന്ന കൊറോണ ഓറല്‍ മരുന്നുകളുടെ പരീക്ഷണ ഫലങ്ങള്‍ വരും മാസങ്ങളില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാക്സിനോടൊപ്പം കൊറോണ മരുന്നുകളും ചികിത്സയ്ക്കായി ലഭ്യമാകുന്നതോടെ കൊറോണ പ്രതിരോധം എളുപ്പമാകുമെന്ന്് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.