'ചില സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി'; അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവെച്ചു

'ചില സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി'; അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവെച്ചു. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നായിരുന്നു രാജി കാര്യത്തില്‍ അലി അക്ബറിന്റെ പ്രതികരണം. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞുവെന്നും പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

പുനസംഘടനയെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് പൊതുവേദികളില്‍ പാര്‍ട്ടിയുടെ ഉറച്ച ശബ്ദമായിരുന്ന അലി അക്ബറിന്റെ രാജി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.

അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസിലായി എന്ന് വരില്ല. പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസിലാവണം. അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഓടിക്കൂടിയ എന്നെ പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്. അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു.

ഒരുപാട് പേരെ എനിക്കറിയാം.. മുമ്പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍... അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം. അത് സമാന്യ യുക്തിയാണ്. പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല... അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം. കാണുന്ന കാഴ്ചയും കേള്‍ക്കുന്ന കേള്‍വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും. അതുകൊണ്ടാണല്ലോ അര്‍ജ്ജുനന്‍ അധര്‍മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടി വന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റി നിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓര്‍മിപ്പിച്ചു എന്നേയുള്ളു... കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍. ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മവാദികളെ ഒന്നും ബാധിക്കയില്ല. അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി. അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു. പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചു... എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.