യുഎന്‍ മനുഷ്യാവകാശ സമിതിയിലേയ്ക്ക് ഇന്ത്യ വീണ്ടും; ലഭിച്ചത് 184 രാജ്യങ്ങളുടെ പിന്തുണ

 യുഎന്‍ മനുഷ്യാവകാശ സമിതിയിലേയ്ക്ക് ഇന്ത്യ വീണ്ടും; ലഭിച്ചത് 184 രാജ്യങ്ങളുടെ പിന്തുണ

ജനീവ: ഇന്ത്യ വീണ്ടും യുഎന്‍ മനുഷ്യാവകാശ സമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുഎന്‍ പൊതുസഭയിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയതോടെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും മൗലികാവകാശങ്ങളിലും വേരൂന്നിയ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് 76-ാം യുഎന്‍ പൊതുസഭ മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള 18 അംഗങ്ങളെ തെരഞ്ഞെടുത്തത്. 2022 ജനുവരി മുതല്‍ അടുത്ത മൂന്ന് വര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. 193 അംഗങ്ങളുള്ള സഭയില്‍ കുറഞ്ഞത് 97 രാജ്യങ്ങളുടെ പിന്തുണയാണ് യുഎന്‍എച്ച്ആര്‍സി അംഗത്വം ലഭിക്കാന്‍ വേണ്ടത്. എന്നാല്‍ ഇന്ത്യയ്ക്ക് അനുകൂലമായി 184 രാജ്യങ്ങളാണ് വോട്ട് ചെയ്തത്.

സംവാദത്തിലൂടെയും സഹവര്‍ത്തിത്തതിലൂടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. 'മനുഷ്യാവകാശ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വലിയ പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. ജനാധിപത്യത്തില്‍ ഊന്നിയ പ്രവര്‍ത്തനത്തിനും ബഹുസ്വരതയ്ക്കും ഭരണഘടന മുന്നോട്ടു വെക്കുന്ന മൗലികാവകാശങ്ങള്‍ക്കുമുള്ള വലിയ അംഗീകാരമാണ് ഇത്. ശക്തമായ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചതിന് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ സമിതിയിലെ ഇന്ത്യയുടെ അംഗത്വം 2021 ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കേയാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. ഏഷ്യാ പസഫിക് രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യ, കസാഖ്സ്ഥാന്‍, മലേഷ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു ഈ വിഭാഗത്തില്‍ നിന്ന് വര്‍ഷാവസാനം കാലാവധി പൂര്‍ത്തിയാക്കാനിരുന്നത്. രഹസ്യ ബാലറ്റ് ഉപയോഗിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ അര്‍ജന്റീന, ബെനിന്‍, കാമറൂണ്‍, എറിട്രിയ, ഫിന്‍ലാന്‍ഡ്, ഗാംബിയ, ഹോണ്ടുറാസ്, ഇന്ത്യ, കസാഖ്സ്ഥാന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്, മലേഷ്യ, മോണ്ടിനിഗ്രോ, പരാഗ്വേ, ഖത്തര്‍, സൊമാലിയ, യുഎഇ, യുഎസ്എ എന്നീ രാജ്യങ്ങളാണ് പുതിയ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ച്ചയായ രണ്ട് തവണ സമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അടുത്ത തവണ ഇന്ത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. 2018ല്‍ സമിതിയില്‍ നിന്ന് യുഎസ് പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുതിയ തെരഞ്ഞെടുപ്പില്‍ യുഎസ്എ പട്ടികയില്‍ ഇടം പിടിച്ചതോടെ പ്രസിഡന്റ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതായാണ് യുഎസ് അംബാസഡറായ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് അവകാശപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.