വൈദ്യന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ലൂക്കാ

വൈദ്യന്മാരുടെ മധ്യസ്ഥനായ വിശുദ്ധ ലൂക്കാ

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 18

ഴയ സഭാചരിത്രകാരനായ എവുസേബിയൂസിന്റെ അഭിപ്രായത്തില്‍ സിറിയയിലെ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളുടെ മകനായാണ് ലൂക്കായുടെ ജനനം. ഗ്രീക്ക് വംശജനയായ അവിശ്വാസിയായിട്ടും ഒരടിമയായിട്ടുമാണ് അദ്ദേഹത്തിന്റെ ജനനമെന്നും പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.

സുവിശേഷം എഴുതിയ നാലു പേരില്‍ ഒരാളും 'അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍' എന്ന വചന ഭാഗവുമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസുകാര്‍ക്കുള്ള ലേഖനത്തില്‍ 'ലൂക്കാ, പ്രിയങ്കരനായ വൈദ്യന്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൗലോസ് ശ്ലീഹാ മാത്രമല്ല എവുസേബിയൂസ്, വിശുദ്ധ ജെറോം, ഇരെണെവൂസ്, കയ്യൂസ് തുടങ്ങിയവരും ലൂക്കായെ ഒരു വൈദ്യനായി പരമാര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ ലൂക്കായുടെ മത പ്രഘോഷണത്തെകുറിച്ച് നമുക്ക് വ്യക്തമായി മനസിലാക്കാവുന്നതാണ്.

എ.ഡി 51 ല്‍ ട്രോസില്‍ വച്ചാണ് പൗലോസ് ശ്ലീഹായുമായി അദ്ദേഹം കണ്ടുമുട്ടുന്നതെന്ന് കരുതപ്പെടുന്നു. പൗലോസിന്റെ രാണ്ടാമത്തെയും മൂന്നാമത്തെയും പ്രേഷിത യാത്രകളില്‍ ലൂക്കായും കൂടെയുണ്ടായിരുന്നു. അപ്പോസ്‌തോല പ്രവര്‍ത്തനങ്ങളിലെ 20:25 ല്‍ 'ഞങ്ങള്‍' എന്ന വാക്കിലൂടെ മനസിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലോസിനൊപ്പം ചേരുന്നതിനായി 58 ല്‍ അവര്‍ ആദ്യമായി ഒത്തുചേര്‍ന്ന ട്രോസിലേക്ക് പോയി എന്നാണ്.

അവര്‍ ഒരുമിച്ച് മിലെറ്റസ്, ടൈര്‍, ജെറുസലേം എന്നീ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. ലൂക്കാ പൗലോസ് ശ്ലീഹായുടെ വിശ്വസ്ത സഹപ്രവര്‍ത്തകന്‍ ആയിരുന്നു. പൗലോസ് ശ്ലീഹാ 61ല്‍ റോമില്‍ തടവിലാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലൂക്കാ ശ്ലീഹാ തുടര്‍ന്നു. എല്ലാവരും പൗലോസ് ശ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്റെ ഒപ്പം നിന്നത്. 'ലൂക്ക മാത്രം എന്റെ ഒപ്പം ഉണ്ട്' (2 തിമോത്തി 4:1) വചനത്തില്‍ ഇത് സ്പഷ്ട്ടമാണ്.

ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ് ശ്ലീഹയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. തന്റെ സുവിശേഷത്തിന്റെ മുഖവുരയില്‍ തന്നെ ലൂക്ക ഇത് വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിനെ കുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്റെ സുവിശേഷത്തിലെ ആറ് അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാം. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. ലാസറിന്റെയും അവനെ അവഗണിച്ച ധനികന്റെയും കഥ നമ്മോടു പറഞ്ഞത് ലൂക്കായാണ്.

'നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്തുതി. സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു' തുടങ്ങി എലിസബത്ത് പറയുന്നതായ ഭാഗങ്ങള്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ലൂക്കായോടാണ് നന്ദി പറയേണ്ടത്. ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സ്വഭാവം നമുക്ക് മനസിലാക്കാന്‍ സാധിക്കും. ദരിദ്രരെ സ്‌നേഹിക്കുന്ന, ദൈവരാജ്യത്തിന്റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും.

വിശുദ്ധ പൗലോസ് ശ്ലീഹായുടെ മരണത്തിന് ശേഷമുള്ള ലൂക്കായുടെ ജീവിതത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചില പഴയ എഴുത്തുകാരുടെ അഭിപ്രായത്തില്‍ ലൂക്ക രക്തസാക്ഷിത്വം വരിച്ചതായി കാണുന്നു. വേറെ ചിലര്‍ പറയുന്നത് അദ്ദേഹം വളരെയേറെ കാലം ജീവിച്ചതിന് ശേഷമാണ് മരിച്ചതെന്നാണ്. വേറെ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു എന്നും മറ്റു ചിലര്‍ ഗൌളില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വാദിക്കുന്നു.

പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്റെ 84-ാമത്തെ വയസില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വിശുദ്ധന്‍ മരണമടഞ്ഞു എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു ചിത്രകാരനായിരുന്നു. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. വൈദ്യന്മാരുടെ മധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആന്റിയക് ബിഷപ്പായിരുന്ന അസക്ലെപ്പിയാട്‌സ്

2. പോന്തൂസ് ബിഷപ്പായിരുന്ന അത്തെനോടോറസ്

3. ബ്രോധേന്‍, ഗ്വെന്റോലെന്‍

4. വെയില്‍സിലെ ഗ്വെന്‍

5. ഗ്വെന്റോലില്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.