'ഭ്രൂണഹത്യ ചെയ്യില്ല': അള്‍ത്താരയില്‍ തൊട്ട് മെക്‌സിക്കന്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞ പുതുക്കി

'ഭ്രൂണഹത്യ ചെയ്യില്ല': അള്‍ത്താരയില്‍ തൊട്ട് മെക്‌സിക്കന്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞ പുതുക്കി

മെക്‌സിക്കോ സിറ്റി: എത്രമേല്‍ സമ്മര്‍ദ്ദമുണ്ടായാലും ഭ്രൂണഹത്യ ചെയ്യില്ലെന്ന പ്രതിജ്ഞ പുതുക്കി മെക്‌സിക്കോയിലെ ഡോക്ടര്‍മാര്‍. ജാലിസ്‌കോ സംസ്ഥാനത്തെ സാന്‍ ജുവാന്‍ ഡി ലോസ് ലാഗോസ് കത്തീഡ്രല്‍ ബസിലിക്കയിലെ അള്‍ത്താരയില്‍ കൈകള്‍ വച്ചാണ് ഒരു കാരണവശാലും ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന പ്രതിജ്ഞ ഡോക്ടര്‍മാര്‍ പുതുക്കിയത്.

ബിഷപ്പ് ജോര്‍ജ് ആല്‍ബെര്‍ട്ടോ കവാസോസ് അരിസ്പെയുടെ സാന്നിധ്യത്തിലായിരുന്നു ഭ്രൂണഹത്യയ്‌ക്കെതിരെയുള്ള തങ്ങളുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ചുറപ്പിച്ച് നൂറോളം ഡോക്ടര്‍മാര്‍ തീരുമാനം പുതുക്കിയത്. അള്‍ത്താരയിലെ മരിയന്‍ തിരുസ്വരൂപത്തിന് മുന്നിലായിരുന്നു പ്രതിജ്ഞാ ചടങ്ങ്.

സാന്‍ ജുവാനിലെ പരിശുദ്ധ അമ്മയുടെയും ബിഷപ്പ് ജോര്‍ജ് ആല്‍ബെര്‍ട്ടോ കവാസോസ് അരിസ്‌പേയുടെയും സാന്നിധ്യത്തിന് സാക്ഷിയായി ഗര്‍ഭഛിദ്രം ചെയ്യില്ലെന്ന് സത്യപ്രതിജ്ഞയെടുക്കുകയാണെന്ന് മെക്‌സിക്കന്‍ ഡോക്ടര്‍മാര്‍ പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു.

ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രിം കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഇപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ഡോക്ടറായ എവറാര്‍ഡോ ലോപ്പസ് പാഡില്ല ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു.

രാജ്യത്ത് ജീവന് വലിയ രീതിയില്‍ ഭീഷണി ഉയര്‍ത്തിയ മാസമായിരിന്നു ഇത്. അതിനാല്‍ മെഡിക്കല്‍ യൂണിയനില്‍ നിന്ന് മറ്റ് ഡോക്ടര്‍മാരെ ക്ഷണിക്കുകയായിരുന്നുവെന്നും കത്തോലിക്കാ ശൈലിയിലുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ പുതുക്കുകയായിരുന്നുവെന്നും ഡോ. എവറാര്‍ഡോ കൂട്ടിച്ചേര്‍ത്തു. ജീവന്റെ മഹത്വത്തെ മാനിക്കുന്ന ഡോക്ടര്‍മാരെ ഒരുമിച്ച് ചേര്‍ക്കുന്നതിനായി തങ്ങള്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ജൂണ്‍ മാസത്തില്‍ കത്തോലിക്കാ ഡോക്ടര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിച്ചപ്പോള്‍ ജീവന്റെ മഹത്വം മാനിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.

കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി വിശ്വാസത്തില്‍ വേരൂന്നി ക്രൈസ്തവ സാക്ഷ്യം ഉള്‍ച്ചേരുന്നതാകണമെന്നും ജീവന്‍ അതിന്റെ ഏറ്റവും ദുര്‍ബലമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യ ശാസ്ത്രത്തിന്റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ലെന്നും അന്ന് മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.