ഫെയ്സ്ബുക്ക് കമ്പനി പേരു മാറ്റി: ഇനി 'മെറ്റ'; ആപ്പുകള്‍ക്കു മാറ്റമില്ലെന്ന് സക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്ക് കമ്പനി പേരു മാറ്റി: ഇനി 'മെറ്റ';  ആപ്പുകള്‍ക്കു മാറ്റമില്ലെന്ന് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റിയതായി സ്രഷ്ടാവും മുഖ്യ സാരഥിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. 'മെറ്റ' ആണ് സാമൂഹിക മാധ്യമ ഭീമന്റെ പുതിയ പേര്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സാപ്പ് , ഒക്കുലസ് തുടങ്ങിയ ആപ്പുകള്‍ ഉള്‍ക്കൊള്ളുന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷത്തിനു ശേഷമാണ് പുതിയ പ്രതിച്ഛായ ലക്ഷ്യമിട്ടുള്ള നടപടി. ഈ ആപ്പുകള്‍ക്കൊന്നും പേരുമാറ്റമില്ല.

കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ കേന്ദ്രീകൃത കണക്റ്റ് ഇവന്റില്‍ ആണ്് മാര്‍ക്ക് സക്കര്‍ബര്‍ഗ് പേരു മാറ്റം പ്രഖ്യാപിച്ചത്. കമ്പനിയുടെ അധിക അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ് പുതിയ പേരെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ആരാണെന്നും എന്തു നിര്‍മ്മിക്കാനാണ് ഞങ്ങള്‍ തുനിയുന്നതെന്നും പ്രതിഫലിപ്പിക്കുന്നതിന്, കമ്പനി ഇനി മുതല്‍ മെറ്റ എന്നറിയപ്പെടുമെന്നു പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ദൗത്യം അതേപടി തുടരും. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനു പ്രവര്‍ത്തിക്കും. ഞങ്ങളുടെ ആപ്പുകളും ബ്രാന്‍ഡുകളും പേരു മാറുന്നില്ല,'-സക്കര്‍ബര്‍ഗ് അറിയിച്ചു.

കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.അതേസമയം, സാങ്കേതികത്തകരാര്‍ മൂലം രണ്ടു തവണയായി മണിക്കൂറുകളോളം മാധ്യമ സേവനം നിലച്ചതിന്റെ ക്ഷീണം മാറ്റുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമുണ്ടത്രേ.ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി 'മെറ്റാവേഴ്‌സ്' എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിലൂടെ സോഷ്യല്‍മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പേരു മാറ്റത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് നിരീക്ഷകര്‍ പറയുന്നു.

അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് പദ്ധതിക്കായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഭാവിയാണ് മെറ്റാവേഴ്‌സ് എന്നാണ് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. മെറ്റാവേഴ്‌സിന് വേണ്ടി ഒരു പ്രൊഡക്റ്റ് ടീം രൂപീകരിക്കുമെന്ന് ഫേസ്ബുക്ക് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ ഭാഗമായാണ് മെറ്റാവേഴ്‌സ് സംഘം പ്രവര്‍ത്തിക്കുക.ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അടുത്തിടെ റെയ്ബാനുമായി ചേര്‍ന്ന് ചില ഉത്പന്നങ്ങള്‍ അവര്‍ അവതരിപ്പിച്ചിരുന്നു.

'വിസില്‍ ബ്ലോവര്‍' ദോഷവും

ഈ മാസാദ്യം മുതല്‍ ഫേസ്ബുക്ക് നിരന്തരം വിവാദത്തിലായിരുന്നു. ഏഴ് മണിക്കൂറോളം ലോകം മുഴുവന്‍ ഫേസ്ബുക്ക്, വാട്ട്സാപ്പ് സേവനങ്ങള്‍ നിലച്ചതായിരുന്നു വലിയ ചര്‍ച്ചയായ ഒരു വിഷയം. പക്ഷേ, അതിനെക്കാള്‍ വലിയ പ്രതിസന്ധിയാണ് പിന്നീട് ഫേസ്ബുക്ക് അഭിമുഖീകരിച്ചത്.ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള പ്ലാറ്റ് ഫോമുകള്‍ വിദ്വേഷം വളര്‍ത്തുകയും, കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമാക്കുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തി.

ആദ്യം താനാരാണെന്ന് വെളിപ്പെടുത്താതിരുന്ന വിസില്‍ബ്ലോവര്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ തുടര്‍ന്നു പങ്കെടുത്തു. ഫേസ്ബുക്കിലെ ഉയര്‍ന്ന ജീവനക്കാരിയായിരുന്ന ഫ്രാന്‍സെസ് ഹോഗന്‍ ആണ് വിസില്‍ ബ്ലോവര്‍.സര്‍ക്കാരുകളുടെയോ സ്വകാര്യ വ്യക്തികളുടേയോ സംഘങ്ങളുടെയോ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അധികൃതര്‍ക്ക് രഹസ്യ വിവരം നല്‍കാന്‍ തയാറാകുന്ന അതത് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് വിസില്‍ബ്ലോവര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഫേസ്ബുക്ക് 'സുരക്ഷയേക്കാള്‍ പ്രാധാന്യം നല്‍കിയത് ലാഭത്തിനായിരുന്നു,' എന്നാണ് ഹോഗന്‍ പ്രധാനമായും ആരോപിച്ചത്.37 വയസ്സുകാരിയായ ഡാറ്റാ ഗവേഷക ഹേഗന്‍, ഗൂഗിള്‍, പിന്‍ട്രസ്റ്റ് കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കന്‍ വാര്‍ത്താ ചാനല്‍ സി.ബി.എസിന്റെ അന്വേഷണാത്മക ജേണലിസം പരിപാടി സിക്സ്റ്റി മിനിറ്റ്സില്‍ ആണ് ഹേഗന്‍, താനാണ് വിസില്‍ബ്ലോവര്‍ എന്ന് വെളിപ്പെടുത്തിയത്. കമ്പനിയെ നിയന്ത്രിക്കണമെന്ന്് ഹേഗന്‍ ആവശ്യപ്പെട്ടു.

'സുരക്ഷ കളഞ്ഞും ലാഭമോഹം'

'സുരക്ഷയേക്കാള്‍ പ്രധാനം ലാഭമാണെന്ന് ഫേസ്ബുക്ക് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ സുരക്ഷ വിറ്റ് ലാഭമാക്കി അവര്‍ അഭിവൃദ്ധിപ്പെട്ട് കൊണ്ടിരിക്കുകയാണ്.'-- ഹോഗന്‍ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ന് നിലനില്‍ക്കുന്ന ഫേസ്ബുക്കിന്റെ പതിപ്പ് നമ്മുടെ സമൂഹത്തെ കീറിമുറിക്കുകയും അതുവഴി ലോകമെമ്പാടും വംശീയ അക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നുണ്ട്. -- അവര്‍ വെളിപ്പെടുത്തി.

ഫേസ്ബുക്ക്, അതിന്റെ ഉല്‍പ്പന്നമായ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയിലൂടെ കൗമാരക്കാരില്‍ മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെ സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഹോഗന്‍ രേഖകളിലൂടെ വാദിക്കുന്നത്.'ഫേസ്ബുക്ക് എല്ലാം മനസിലാക്കി കൊണ്ട് അവരുടെ അല്‍ഗോരിതം മാറ്റിയാല്‍ ജനങ്ങള്‍ സൈറ്റില്‍ ചെലവിടുന്ന സമയം കുറയും. അതുപോലെ തന്നെ അവര്‍ ക്ലിക്ക് ചെയ്യുന്ന പരസ്യങ്ങളുടെ എണ്ണവും കുറയും. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന പണവും കുറവായിരിക്കും.'

2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കാലത്ത്, അത്തരം ഉള്ളടക്കം അവതരിപ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് കമ്പനിക്ക് ബോധ്യം വരികയും അതുകൊണ്ട് തന്നെ അത്തരം നടപടികള്‍ കുറയ്ക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുകും ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ നേരെ വിപരീതമായി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവര്‍ ഓഫാക്കി. മറിച്ച് സുരക്ഷിതത്തേക്കാള്‍ അപ്പുറം അവര്‍ തങ്ങളുടെ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കി എന്നും പറയാം. അതിനുവേണ്ടി അവര്‍ തങ്ങളുടെ ക്രമീകരണങ്ങളെല്ലാം മാറ്റുന്നുമുണ്ട്. ഇത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നാണ് ഞാന്‍ കണക്കാക്കുന്നത്.'-- അവര്‍ വ്യക്തമാക്കി.

'ഒരു ഉപയോക്താവ് കൂടുതല്‍ ഉള്ളടക്കങ്ങളെ തേടി പോകുന്തോറും ഫേസ്ബുക്കിന് ലഭിക്കുന്ന പണവും കൂടുന്നു. അതുപോലെ തന്നെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകാന്‍ സാഹചര്യങ്ങള്‍ ഉണ്ടാകുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്നു,' -- ഹോഗന്‍ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.