പുനീത് രാജ് കുമാര്‍, നന്‍മ നിറഞ്ഞ പവര്‍ സ്റ്റാര്‍...!

പുനീത് രാജ് കുമാര്‍, നന്‍മ നിറഞ്ഞ പവര്‍ സ്റ്റാര്‍...!

പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വെറും 46-ാം വയസിലാണ് പുനീതിന്റെ വേര്‍പാട്.

അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിനും ഏതാണ്ട് 46 വയസോളം പ്രായം വരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടമാണ് പുനീതിന് സ്വന്തമായിരിക്കുന്നത്. നടന്‍ എന്നതില്‍ അപ്പുറം നന്‍മ നിറഞ്ഞ ഒട്ടേറെ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മരണ ശേഷം പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്തത്. നേരത്തെ തന്നെ അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അച്ഛന്‍ രാജ്കുമാറും അമ്മ പാര്‍വതമ്മയും ചെയ്തത് പോലെ തന്റെ രണ്ട് കണ്ണുകളും അദ്ദേഹം ദാനം ചെയ്തു.

വെറും ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ കുഞ്ഞു പൂനീത് മുഖം കാണിച്ചിരുന്നു. 1976 ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് 1977ല്‍ സദാനി അപാന, തായികേ താക്ക മാഗ (1978), വസന്ത ഗീത (1980) അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.

ബെട്ടദ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹനാക്കി. ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ പാരാശൂരം എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് 13 വര്‍ഷം ഇടവേളയെടുത്ത പുനീത് 2002 ല്‍ അപ്പു എന്ന ചിത്രത്തില്‍ നായകനായാണ് മടങ്ങിയെത്തിയത്. ഒരു പുതുമുഖ നായകന് ലഭിക്കാവുന്ന ഏറ്റവും വലിയ വരവേല്‍പ്പായിരുന്നു അപ്പു. 200 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കന്നട സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഒരിക്കല്‍ പോലും പുനീതിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുള്ള ജൈത്രയാത്രയായിരുന്നു എന്നു വേണം പറയാന്‍. നായകനായെത്തിയ അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ ചിത്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍ വിജയമായിരുന്നു. 2002 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ച പുനീത് കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരവുമാണ്.

അഭിനയം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സിനിമ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. 2012 ല്‍ 'ഹു വാണ്ട്‌സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായും തിളങ്ങി. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി. സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.