ഇ-മൊബിലിറ്റിക്ക് പിന്നില്‍ വന്‍ അഴിമതി; മുഖ്യമന്ത്രിയോട്​ ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഇ-മൊബിലിറ്റിക്ക് പിന്നില്‍ വന്‍ അഴിമതി; മുഖ്യമന്ത്രിയോട്​ ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത് നല്‍കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല പദ്ധതി സംബന്ധിച്ച ഒമ്പത് ചോദ്യങ്ങളും ഉന്നയിച്ചു.

ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് ഹെസ് എന്ന കമ്പനിയെ ഇ-ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്?, ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഇതിനായി കണ്‍സള്‍ട്ടാന്റായി തിരഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്?, ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആരാണ് ഇതിന് മുന്‍കൈ എടുത്തത്?

ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?, ജോയിന്റ് വെന്‍ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?, 6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?, ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ വിശദമായ പദ്ധതി രേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?.

ഡീറ്റെയില്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായുളള ചീഫ് സെക്രട്ടറി തല മീറ്റിംഗില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?, കരാര്‍ കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച്‌ പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്?. തുടങ്ങിയ ചോദ്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ചെന്നിത്തല നിരത്തിയത്.

അഴിമതിക്ക് വേണ്ടിയാണ് പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.