മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല; ശനിയാഴ്ച എടുത്തേക്കും

 മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല; ശനിയാഴ്ച എടുത്തേക്കും

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. കേസ് നാളെ ഉച്ചക്ക് ശേഷം പരിഗണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പതിമൂന്നാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139.05 അടിവരെ ആകാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാന്‍ കേരളം ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചതും സുപ്രീം കോടതിയില്‍ തമിഴ്നാടിന് ആയുധമാകുമെന്ന ആശങ്കയമുണ്ട്. മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. 15 മരങ്ങള്‍ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നത്. ഉത്തരവ് സര്‍ക്കാര്‍ നേരത്തെ മരവിപ്പിച്ചിരുന്നു.

കടുത്ത പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് റദ്ദാക്കി എല്ലാ വിവാദങ്ങളും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അതേസമയം മുല്ലപ്പെരിയാറില്‍ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന കളവാണെന്ന് തെളിഞ്ഞിരുന്നു.

മരം മുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന വാദമാണ് രേഖകള്‍ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബര്‍ ഒന്നിന് ടി കെ ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്റെ സര്‍ക്കാര്‍ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്.

ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.