ജര്‍മനിയില്‍ പ്രതിദിന രോഗബാധ 50,000 ന് മുകളില്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍

 ജര്‍മനിയില്‍ പ്രതിദിന രോഗബാധ 50,000 ന് മുകളില്‍; യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍

ലണ്ടന്‍: യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍. കഴിഞ്ഞ നാലാഴ്ചകളിലായി യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

പ്രതിദിന കോവിഡ് കേസുകളും കോവിഡ് മരണവും തുടര്‍ച്ചയായി വര്‍ധിക്കുന്ന ഏക മേഖലയും യൂറോപ്പാണ് എന്നത് വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. അമേരിക്ക, റഷ്യ, ബ്രസീല്‍, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവുമധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ലോകമെമ്പാടും പ്രതിവാര കോവിഡ് മരണത്തില്‍ നാല് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മരണ നിരക്ക് കുറയാത്ത ഏക മേഖല യൂറോപ്പാണ്.

31 ലക്ഷം പുതിയ കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ഈ ആഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വര്‍ധനവ്. എന്നാല്‍ പുതിയ കേസുകളില്‍ മൂന്നില്‍ രണ്ടും (19 ലക്ഷം) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് യൂറോപ്പില്‍ പുതിയ കേസുകള്‍ ഏഴ് ശതമാനമാണ് വര്‍ധിച്ചത്.

മേഖലയിലെ താരതമ്യേന കുറഞ്ഞ വാക്സിനേഷന്‍ നിരക്കും വാക്സിന്‍ വിതരണത്തിലെ ക്രമക്കേടുമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയുടെ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗെ പറയുന്നു. വര്‍ധിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ കേന്ദ്രമായി മാറ്റിയേക്കുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജര്‍മനിയിലും പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 50,196 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. ഇതാദ്യമാണ് രാജ്യത്തെ പ്രതിദിന കണക്കുകള്‍ 50,000 കടക്കുന്നതും. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്.

ജര്‍മനിയില്‍ നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകാത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളിലും ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞുകവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.