ബ്രിസ്ബനിൽ കാർ കുത്തൊഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

ബ്രിസ്ബനിൽ കാർ കുത്തൊഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

ബ്രിസ്ബന്‍: ക്വീന്‍സ്‌ലന്‍ഡ് തലസ്ഥാനമായ ബ്രിസ്ബനില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീ മരിച്ചു. ഇന്നലെ രാത്രി ആസ്പ്ലീ നഗരത്തില്‍ ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍ എത്തി മടങ്ങിയ 44 വയസുകാരിയായ സ്ത്രീയാണ് അപകടത്തില്‍പെട്ടത്. ഒഴുക്കില്‍പ്പെട്ട കാറില്‍ കുടുങ്ങിയ നിലയിലായിരുന്നു സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 52 വയസുകാരനായ പുരുഷന്‍ നീന്തി രക്ഷപ്പെട്ടു.

ഇന്നലെ ക്വീന്‍സ്‌ലന്‍ഡിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. അരമണിക്കൂറിനുള്ളില്‍ സാംഫോര്‍ഡില്‍ 61 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ഗീബംഗില്‍നിന്നാണ് ഇവര്‍ ഹംഗ്രി ജാക്ക്‌സ് റസ്‌റ്റോറന്റില്‍ എത്തിയത്. തിരിച്ചുമടങ്ങാനായി പാര്‍ക്കിംഗ് മേഖലയില്‍നിന്ന് കാര്‍ പുറത്തെടുത്ത് റോഡിലേക്കു പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങിയ റോഡില്‍ കാര്‍ ഒഴുക്കില്‍പെട്ട് സമീപമുള്ള അരുവിയിലേക്കു പതിക്കുകയായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് സമീപവാസികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി നടത്തിയ തെരച്ചിലിലാണ് മൂന്നു മണിക്കൂറിനൊടുവില്‍ പതിനൊന്നരയോടെ സ്ത്രീയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന പങ്കാളി കാറില്‍നിന്നും നീന്തി രക്ഷപ്പെട്ടു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയശേഷം ബ്രിസ്ബനിലെ പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി.

ബുധനാഴ്ചയും ക്വീന്‍സ്‌ലന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ കാര്‍ മുങ്ങി ഒരു സ്ത്രീ മരിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വെള്ളപ്പൊക്ക കെടുതികളില്‍ മരിച്ചവരുടെ എണ്ണം നാലായി.

വെള്ളം നിറഞ്ഞ റോഡിലൂടെ കാര്‍ ഓടിക്കുന്നത് മൂലം അപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന് ക്വീന്‍സ്ലന്‍ഡ് പോലീസ് സര്‍ജന്റ് മാര്‍ക്ക് ജോണ്‍സ് പറഞ്ഞു. റോഡിലെ വെള്ളത്തിന്റെ ആഴം നിര്‍ണയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.