ജന മനസുകളില്‍ ജനറല്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; ബിപിന്‍ റാവത്തിനും മധുലികയ്ക്കും വിതുമ്പലോടെ രാജ്യം അന്ത്യാഞ്ജലി അര്‍പ്പിച്ചു

ജന മനസുകളില്‍ ജനറല്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ; ബിപിന്‍ റാവത്തിനും മധുലികയ്ക്കും വിതുമ്പലോടെ രാജ്യം അന്ത്യാഞ്ജലി അര്‍പ്പിച്ചു

ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും പ്രണാമം അര്‍പ്പിച്ച് പ്രമുഖരും മക്കളും. വിതുമ്പലോടെ രാജ്യം. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 800 സൈനികര്‍.

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതിക ദേഹം സംസ്‌കരിച്ചു. ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. 17 ഗണ്‍ സല്യൂട്ട് നല്‍കി ആദരമര്‍പ്പിച്ചാണ് രാജ്യം ധീര സൈന്യാധിപനെ യാത്രയാക്കിയത്. ജനറലിന്റെയും പത്‌നിയുടെയും ഭൗതിക ശരീരങ്ങള്‍ വൈകുന്നേരം അഞ്ചിന് അഗ്നി നാളങ്ങള്‍ ഏറ്റു വാങ്ങി.

കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'അമര്‍ രഹേ' വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്. ആയിരക്കണക്കിന് ജനങ്ങള്‍ വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനിന്നു.

ബിപിന്‍ റാവത്ത് തന്റെ കര്‍മമണ്ഡലത്തില്‍ ഏറിയ പങ്കും ചെലവഴിച്ച ഡല്‍ഹിയുടെ തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടി. ത്രിവര്‍ണ പതാക വീശിയുള്ള 'ജയ് ഹിന്ദ്,' 'അമര്‍ രഹേ' വിളികളാല്‍ മുഖരിതമായിരുന്നു വഴികള്‍. വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുകയായിരുന്നു.

ഇന്ന് രാവിലെ മുതലാണ് ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശനം നീണ്ടുപോയി.

രാവിലെ മുതല്‍ സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, വിവിധ മുഖ്യമന്ത്രിമാര്‍, കരസേനാ മേധാവി ജനറല്‍ എം എം നാരാവ്നെ, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേന മേധാവി അഡിമിറല്‍ ആര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു.

അയല്‍ രാജ്യങ്ങളായ ശ്രീലങ്കയുടെ സംയുക്തസേനാ മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ, ലങ്കന്‍ മുന്‍ സംയുക്ത സേനാ മേധാവിയും ബിപിന്‍ റാവത്തിന്റെ സുഹൃത്തും സഹപാഠിയുമായ അഡ്മിറല്‍ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്നെ, റോയല്‍ ഭൂട്ടാന്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രിഗേഡിയര്‍ ദോര്‍ജി റിന്‍ചെന്‍, നേപ്പാള്‍ കരസേനാ മേധാവി സുപ്രോബല്‍ ജനസേവാശ്രീ ലെഫ്റ്റനന്റ് ജനറല്‍ ബാല്‍ കൃഷ്ണ കര്‍കി, ബംഗ്ലാദേശ് സേനാ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ വാകര്‍ ഉസ് സമാന്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിനിധി ഇമ്മാനുവല്‍ ലെന്യന്‍, ഇസ്രായേല്‍ പ്രതിനിധി നോര്‍ ഗിലോണ്‍ തുടങ്ങിയവരും ജനറല്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. എണ്ണൂറോളം സൈനികരാണ് തങ്ങളുടെ പ്രീയ ജനറലിനും പത്‌നിക്കും ആദരമര്‍പ്പിക്കാന്‍ എത്തിയത്.

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ എം.ഐ 17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിച്ചത്. തമിഴ്‌നാട്ടിലെ സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്‌ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ബ്രിഗേഡിയര്‍ ലഖ്വീന്ദര്‍ സിങ് ലിഡ്ഡറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ ബ്രാര്‍ സ്‌ക്വയറില്‍ നടന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.