ബിഷപ്പ് ഡാനിയല്‍ മെഗര്‍ സിഡ്നി അതിരൂപതയുടെ സഹായ മെത്രാന്‍; മെല്‍ബണ്‍ അതിരൂപതയില്‍ അഞ്ച് പുതിയ വൈദികര്‍

ബിഷപ്പ് ഡാനിയല്‍ മെഗര്‍ സിഡ്നി അതിരൂപതയുടെ സഹായ മെത്രാന്‍; മെല്‍ബണ്‍ അതിരൂപതയില്‍ അഞ്ച് പുതിയ വൈദികര്‍

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നി അതിരൂപതയുടെ സഹായ മെത്രാനായി ഫാ. ഡാനിയല്‍ മെഗര്‍ അഭിഷിക്തനായി. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലില്‍ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനമായ ബുധനാഴ്ചയാണ് ബിഷപ്പ് ഡാനിയല്‍ മെഗറിന്റെ മെത്രാഭിഷേകം നടന്നത്.

സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബ്രോക്കണ്‍ ബേ ബിഷപ്പ് ആന്റണി റാന്‍ഡാസോ, കാന്‍ബറ-ഗോള്‍ബേണ്‍ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രൗസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സഭയുടെ ഭരണ രംഗത്തുള്ള ഒരു ഔദ്യോഗിക സ്ഥാനമായി ഈ പദവിയെ കാണാതെ യേശുവിനെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും ബിഷപ്പ് ഡാനിയല്‍ മെഗര്‍ സ്ഥാനാരോഹണത്തിനു ശേഷം പ്രതികരിച്ചു.

ദൈവം കൂടെയിരിക്കാന്‍ ഇഷ്ടപ്പെടുന്ന സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ ഇറങ്ങിച്ചെന്ന് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ഒപ്പംനിന്നു പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇടവകകളിലേക്കും സ്‌കൂളുകളിലേക്കും തന്റെ സേവനം വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയുടെ മുന്‍ റെക്ടറാണ് ബിഷപ്പ് ഡാനിയല്‍ മെഗര്‍. 25 വര്‍ഷത്തിലേറെയായി സിഡ്‌നി അതിരൂപതയില്‍ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


മെല്‍ബണ്‍ അതിരൂപതയില്‍ പുതുതായി അഭിഷിക്തരായ അഞ്ച് പുതിയ വൈദികര്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലിക്കൊപ്പം

വിക്ടോറിയന്‍ സംസ്ഥാനത്തെ മെല്‍ബണ്‍ അതിരൂപതയില്‍ അഞ്ച് പുതിയ വൈദികര്‍ അഭിഷിക്തരായി. ലോക്ഡൗണ്‍ മൂലം നീണ്ടുപോയ സ്ഥാനാരോഹണച്ചടങ്ങ് കഴിഞ്ഞ ശനിയാഴ്ചയാണു നടന്നത്.

ഫാ. അലക്സാണ്ടര്‍ ചൗ, ഫാ. ഹോങ് ഡിന്‍, ഫാ. ജെയ്സി നെപ്പോള്‍സ്, ഫാ. ജോസഫ് എന്‍ഗുയെന്‍, ഫാ. സാമുവല്‍ പിയേഴ്സണ്‍ എന്നിവരാണ് അഭിഷിക്തരായത്.

സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ആയിരത്തിലധികം പേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. മാസങ്ങള്‍ക്കു ശേഷമാണ് കത്തീഡ്രല്‍ ഇത്രയും വലിയൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നു പോലും വിശ്വാസികള്‍ ചടങ്ങിനായി എത്തിയിരുന്നു.

ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ എ കോമെന്‍സോലി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പൗരോഹിത്യം സ്വീകരിച്ചവരെ ആര്‍ച്ച് ബിഷപ്പ് അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.