അജ്ഞാത രോഗത്താല്‍ സുഡാനില്‍ 89 മരണം; അന്വേഷണവുമായി ലോകാരോഗ്യസംഘടന

അജ്ഞാത രോഗത്താല്‍ സുഡാനില്‍ 89 മരണം; അന്വേഷണവുമായി ലോകാരോഗ്യസംഘടന

ജുബ: അജ്ഞാത രോഗം ബാധിച്ച് 89 പേര്‍ മരിച്ച ദക്ഷിണ സുഡാനില്‍ അന്വേഷണവുമായി ലോകാരോഗ്യസംഘടന. രാജ്യത്തെ സ്ഥിതി വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പ്രത്യേക പഠനം നടത്തുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. ഫാന്‍ഗാക്ക് നഗരത്തിലാണ് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് സുഡാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

സുഡാനിലെ ശാസ്ത്രജ്ഞര്‍ക്ക് രോഗം സംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ് സൂചന. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത നഗരം വെള്ളപ്പൊക്കത്തിലാണ്. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്നു സംശയിച്ച് ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായിരുന്നു.

കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് ഹെലികോപ്റ്ററില്‍ എത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷെലിയ ബായ പറഞ്ഞു. സാമ്പിളുകള്‍ ശേഖരിച്ച് ഉടന്‍ അവിടെനിന്ന് സുഡാന്‍ തലസ്ഥാനത്തേക്കു മടങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കനത്ത വെള്ളപ്പൊക്കം മലേറിയ പോലുള്ള രോഗങ്ങള്‍ പകരുന്നതിന്റെ തോത് ഉയര്‍ത്തിയിട്ടുണ്ടെന്ന് മന്ത്രി ലാം തുങ്‌വാര്‍ പ്രതികരിച്ചു. ഭക്ഷ്യക്ഷാമം മൂലം കുട്ടികളില്‍ കടുത്ത പോഷകാഹാരക്കുറവും അനുഭവപ്പെടുന്നുണ്ട്.

മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്നുള്ള എണ്ണ വെള്ളത്തില്‍ കലരുകയും വളര്‍ത്തുമൃഗങ്ങളുടെ മരണത്തിലേക്കു നയിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.