തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ്, വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് അഷ്റഫ് താമരശേരി

തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ്, വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് അഷ്റഫ് താമരശേരി

ദുബായ്: നാട്ടില്‍ നിന്നും യുഎഇയിലേക്കുളള യാത്രയിലെ കോവിഡ് പരിശോധനയുടെ ദുരനുഭവം പങ്കുവച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. തിരുവനന്തപുരത്ത് സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനായി എത്തി തിരിച്ച് വരാന്‍ രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ കോവിഡ് റാപ്പിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി. 24 മണിക്കൂർ മുന്‍പ് ഷാ‍ർജ വിമാനത്താവളത്തില്‍ നിന്നെടുത്ത പരിശോധനാഫലം നെഗറ്റീവായിരുന്നു, ഒന്നുകൂടി പരിശോധിക്കാനാകുമോയെന്ന് ചോദിച്ചപ്പോള്‍ ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ മറുചോദ്യമെന്ന് ഫേസ് ബുക്ക് കുറിപ്പില്‍ അഷ്റഫ് താമരശേരി പറയുന്നു.

പിന്നീട് ടാക്സിയില്‍ കൊച്ചിയിലെത്തി രാവിലെ ഷാ‍ർജയിലേക്ക് പോകുന്ന എയർ ഇന്ത്യാ എക്സ്പ്രസില്‍ ടിക്കറ്റെടുത്തു. യാത്രയ്ക്ക് മുന്‍പ് റിപ്പിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോയെന്നുളള ചോദ്യവും പോസ്റ്റില്‍ അദ്ദേഹം ഉന്നയിക്കുന്നു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

#Ashraf Thamarasery : രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഇന്നലെ (27/12/2021) രാത്രി 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result posItive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് എടുത്ത RTPCR ൻ്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ല എന്നതായിരുന്നു മറുപടി. ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.

രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത് എന്ന് ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാര്യം പറയുന്നതില്‍ എന്ത് അര്‍ഥം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശയം തോന്നിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air India express ൻ്റെ ടിക്കറ്റ് online ല്‍ എടുക്കുകയും ചെയ്തു. വെളുപ്പിന് 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ ഫലം നെഗറ്റീവ്. നോക്കൂ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ. വെറും 7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം. ഈ നിലവാരമില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result positive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും?

ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം. ഒടുവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.അഷ്റഫ് താമരശ്ശേരി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.