പെര്‍ത്തില്‍ കോവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍?

പെര്‍ത്തില്‍ കോവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍?

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലും പീല്‍ മേഖലയിലും കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. രോഗവ്യാപന സാധ്യതയുള്ള ആളുകള്‍ കൂടുന്ന പരിപാടികളിലും വേദികളിലും പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. രണ്ട് ഡോസ് കുത്തിവയ്പ്പും സ്വീകരിച്ചതിന്റെ ഡിജിറ്റല്‍ തെളിവ് ഹാജരാക്കണം.

രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല:

500-ലധികം ആളുകള്‍ ഒത്തുകൂടുന്ന പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശനമുണ്ടാകില്ല. അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിലും ഈ നിബന്ധന ബാധകമാണ്. നൈറ്റ് ക്ലബ്ബുകള്‍, ക്രൗണ്‍ കാസിനോ ഗെയിമിംഗ് ഫ്‌ളോര്‍, 500-ലധികം ആളുകളെ വഹിക്കാന്‍ ശേഷിയുള്ള മദ്യ വില്‍പനശാലകള്‍, കായിക മത്സര വേദികള്‍, സംഗീത കച്ചേരികള്‍, വലിയ പരിപാടികള്‍ നടക്കുന്ന കേന്ദ്രങ്ങള്‍, ലേല വേദികള്‍, തത്സമയ പ്രകടനങ്ങള്‍, ധനസമാഹരണങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

ആരെങ്കിലും നിയന്ത്രണം തെറ്റിച്ച് ഇത്തരം വേദികളിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പിഴയോ അല്ലെങ്കില്‍ തടവോ നേരിടേണ്ടിവരും. അവിടെ എത്തിയിട്ടുള്ള എല്ലാവരും ഇരട്ട ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത വേദിയുടെ നടത്തിപ്പുകാര്‍ക്കുണ്ട്.

ഓണ്‍ലൈനില്‍ ലഭിക്കുന്ന കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട്ഫോണില്‍ സൂക്ഷിച്ചുവയ്ക്കണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ഇതു കാണിക്കാം. ഇതല്ലെങ്കില്‍ എക്‌സ്പ്രസ് പ്ലസ് മെഡികെയര്‍ ആപ്പിലൂടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നു തെളിയിക്കാം. സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട്ഫോണിലെ ഡിജിറ്റല്‍ വാലറ്റിലേക്കു ചേര്‍ക്കാം. സര്‍ട്ടിഫിക്കറ്റിന്റെ ഹാര്‍ഡ് കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.