കസാഖിസ്ഥാനില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെിരായ പ്രക്ഷോഭം അക്രമാസക്തം;അമ്പതോളം മരണം, റഷ്യന്‍ സൈന്യം രംഗത്ത്

കസാഖിസ്ഥാനില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെിരായ  പ്രക്ഷോഭം   അക്രമാസക്തം;അമ്പതോളം മരണം, റഷ്യന്‍ സൈന്യം  രംഗത്ത്

അല്‍മാട്ടി:കസാഖിസ്ഥാനില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെിരായ  പ്രക്ഷോഭം അക്രമാസക്തമായി ; 26 അക്രമികളും 18 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാന്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സൈന്യം രംഗത്തിറങ്ങി. 3000 പേരെ അറസ്റ്റു ചെയ്തതായാണ് വിവരം. എഴുപതിലധികം ചെക് പോസ്റ്റുകള്‍ ക്രമീകരിച്ചു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. പലയിടത്തും വെടിവയ്പ്പുണ്ടായി. 

സര്‍ക്കാര്‍ മന്ദിരങ്ങള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍ സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലിലാണ് പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാരുടെ മൃതദേഹം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്. ആയിരത്തിലധികം പ്രക്ഷോഭകര്‍ക്കും നാനൂറോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. അല്‍മാട്ടിയില്‍ ബാങ്കുകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അക്രമികള്‍ കൊള്ളയടിച്ചു. അക്രമാസക്തരായ ജനങ്ങള്‍ മേയറുടെ ഓഫിസിലേക്കും ഇരച്ചുകയറി. മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ തന്നെ അക്രമികള്‍ക്കു നേരെ വെടിവയ്പ്പു നടത്താന്‍ സുരക്ഷാ സൈനികര്‍ക്ക് ഭരണകൂടം അനുമതി നല്‍കി.

കലാപം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് റഷ്യയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയുടെ സഹായം തേടിയത്.റഷ്യന്‍ സേന അല്‍മാട്ടി നഗരം നിയന്ത്രണത്തിലാക്കി. പ്രക്ഷോഭകര്‍ പിടിച്ചടക്കിയ അല്‍മാട്ടി വിമാനത്താവളം സൈന്യം തിരിച്ചുപിടിച്ചു. വിദേശ പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പ്രസിഡന്റ് കസിം ജോമാര്‍ട്ട് ടൊകായെവ് ആരോപിച്ചു. ഭീകരരെ തുരത്തുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന  കസാഖിസ്ഥാനില്‍ പ്രക്ഷോഭം മുതലെടുത്ത് ആധിപത്യം ഉറപ്പിക്കാനാണ് റഷ്യയുടെ നീക്കമെന്ന ആരോപണമുയരുന്നുണ്ടണ്ട്.എന്നാല്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും യുസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു.

റഷ്യ, കസാഖിസ്ഥാന്‍, ബെലാറൂസ്, താജിക്കിസ്ഥാന്‍, അര്‍മേനിയ എന്നീ രാജ്യങ്ങളടങ്ങിയ കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍(സിഎസ്ടിഒ) ആണ് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയത്. 2,500 സൈനികരെയാണ് സിഎസ്ടിഒ് അയച്ചത്. സമാധാനപരമായ നീക്കത്തിലൂടെ രാജ്യത്തെ സംരക്ഷിക്കുകയാണ് സേനയുടെ ലക്ഷ്യമെന്ന് റഷ്യ അറിയിച്ചു. 

വില നിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് പുതുവര്‍ഷാരംഭത്തില്‍ ഇന്ധനവില ഇരട്ടിയായതാണ് നേതാക്കളില്ലാത്ത ജനകീയ പ്രക്ഷോഭത്തിനു കാരണമായത്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിനാണ് (എല്‍പിജി) നിയന്ത്രണം നീക്കിയതുമൂലം കുത്തനെ വില ഉയര്‍ന്നത്. ജനകീയ വികാരം മനസ്സിലാക്കിയ പ്രസിഡന്റ് കസിം ജൊമാര്‍ട്ട് ടൊകയേവ് വീണ്ടും വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ജനം തയാറായില്ല. തുടര്‍ന്ന് രാജ്യമാകെ 2 ആഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.