നായ് പി തോ : മ്യാന്‍മറിലെ ദേശീയ നേതാവായ ആംഗ് സാന്‍ സൂ കിക്കെതിരെ പ്രതികാര നടപടി രൂക്ഷമാക്കി സൈന്യം. നിലവില്‍ കൊറോണ നിയമലംഘനത്തിന് പ്രേരിപ്പിച്ചെന്ന പേരില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിക്കെതിരെ 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നാണ് പുതിയ ആരോപണം.കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായിട്ടും സൂ കിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചനയാണുള്ളത്.
നൊബേല്‍ സമ്മാന ജേതാവായി ലോകശ്രദ്ധയില്‍ ഇടംനേടിയ സൂ കി രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമങ്ങള്‍ പുറത്തുവിട്ടുവെന്നായിരുന്നു തുടക്കത്തിലെ ആരോപണം. തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നു തുടര്‍ന്ന് ആരോപണമുയര്‍ന്നു.തെരഞ്ഞെടുപ്പില്‍ സൂ കി മല്‍സരിക്കാത്ത വിധം ജീവിത കാലം മുഴുവന്‍ അവരെ ഇരുമ്പഴിക്കകത്താക്കാനുള്ള നീക്കമാണ് മുറുകുന്നത്. 
ആറു മാസത്തിനകം തെളിവുകള്‍ ശേഖരിച്ച് വിചാരണ പൂര്‍ത്തിയാകുമെന്ന് സൈനിക നേതൃത്വം  അവകാശപ്പെടുന്നു. 2021 ഫെബ്രുവരി 1 ന് ഭരണം പിടിച്ചെടുത്ത സൈന്യം സൂ കിയെ വീട്ടുതടങ്കലിലാക്കിയാണ് ആദ്യ നടപടിയിലേക്ക് കടന്നത്. തുടര്‍ന്ന് സൂ കിയുടെ അനുയായികളെയെല്ലാം തെരഞ്ഞു പിടിച്ച് ജയിലാക്കി; നിരവധി ഉന്നത ഉദ്യോഗസ്ഥരേയും വീട്ടുതടങ്കലിലാക്കി.ജനകീയ പ്രക്ഷോഭം നടത്തിയ 1500 പേരെ വെടിവെച്ച് കൊന്ന സൈന്യം 3000 പേരെ തടവിലിട്ടുകൊണ്ടാണ് പ്രതികാര നടപടി തുടരുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.