വത്തിക്കാന്‍ സിറ്റി: റോമിലെ റഷ്യന്‍ എംബസിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടുചെന്ന്, ഉക്രെയ്ന്‍ യുദ്ധത്തില്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. കിഴക്കന്‍ യൂറോപ്പിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഇടം നല്‍കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അഭ്യര്‍ത്ഥിച്ചതിനു പിന്നാലെയായിരുന്നു മാര്‍പാപ്പ എംബസി സന്ദര്‍ശിച്ചത്.
റോമിലെ വിയാ ഡെല്ല കോണ്‍സിലിയാസിയണിലുള്ള എംബസിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അരമണിക്കൂറിലധികം ചെലവഴിച്ചു. വെള്ള കാറില്‍ എത്തിയ മാര്‍പാപ്പയെ അംബാസഡര്‍ അലക്സാണ്ടര്‍ അവ്ദേവിന്റെ നേതൃത്വത്തില്‍ വരവേറ്റു.ആക്രമണത്തിനിരയായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യത്തിലെ സ്ഥിതിഗതികളുടെ പരിണാമം ഫ്രാന്‍സിസ് മാര്‍പാപ്പ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.
റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ്, പൊതു സദസ്സില്‍, രാജ്യത്തെ മോശമായ അവസ്ഥയെക്കുറിച്ച് മാര്‍പ്പാപ്പ തന്റെ ഹൃദയത്തിലുള്ള വലിയ ദുഃഖം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് 2 വിഭൂതി ബുധനാഴ്ച സമാധാനത്തിനുള്ള ഉപവാസ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുമുണ്ട്.

ഇനിയും സുമനസ്സുകള്‍ക്ക് സമയമുണ്ട്, ചര്‍ച്ചകള്‍ക്ക് ഇനിയും ഇടമുണ്ട്. പ്രവര്‍ത്തിക്കാന്‍ ഇനിയും സ്ഥലമുണ്ട്. പക്ഷപാതപരമായ താല്‍പ്പര്യങ്ങളുടെ ആധിപത്യം തടയാനും എല്ലാവരുടെയും ന്യായമായ അഭിലാഷങ്ങള്‍ സംരക്ഷിക്കാനും യുദ്ധത്തിന്റെ വിഡ്ഢിത്തത്തില്‍ നിന്നും ഭീകരതയില്‍ നിന്നും ലോകത്തെ രക്ഷിക്കാനും ഇടയാക്കുന്ന വിവേകമാണാവശ്യം- വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു. 'ഉക്രെയ്‌നിലും ലോകമെമ്പാടും സമാധാനത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു' -കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.