യുദ്ധത്തില്‍ നശിക്കുന്ന കീവിലെ ക്രൈസ്തവ പ്രതീകങ്ങള്‍

യുദ്ധത്തില്‍ നശിക്കുന്ന കീവിലെ ക്രൈസ്തവ പ്രതീകങ്ങള്‍

റഷ്യയുടെ ചരിത്രവും ഉക്രെയ്‌നിന്റെ ചരിത്രവും എല്ലായ്പ്പോഴും ഇഴചേര്‍ന്ന് കിടക്കുന്നു. എന്നാല്‍ റഷ്യയുടെ ക്രൈസ്തവ സംസ്‌കാരം പരമാധികാരത്തിന്റെയും സ്വത്വത്തിന്റെയും പോരാട്ടങ്ങള്‍ക്കിടയിലുള്ള കീവില്‍ മാത്രം വേരൂന്നിയതാണ്. ആറാം നൂറ്റാണ്ടില്‍ സ്ലാവിക് ജനത വടക്കന്‍ ഉക്രെയ്‌നിലെ വനങ്ങളില്‍ താമസിച്ചിരുന്നു. ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ, സ്ലാവുകള്‍ സ്‌കാന്‍ഡിനേവിയന്‍ കുടിയേറ്റക്കാരുമായി ലയിച്ചു. സ്‌കാന്‍ഡിനേവിയയ്ക്കും കോണ്‍സ്റ്റാന്റിനോപ്പിളിനും ഇടയിലുള്ള വലിയ വ്യാപാര പാതയിലെ ഒരു സ്ലാവിക് വാസസ്ഥലമായിരുന്നു കീവ്.

ഒന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വരാന്‍ജിയന്‍സ് കീവ് പിടിച്ചെടുത്തു. വരാന്‍ജിയന്‍ ഭരണത്തിന്‍ കീഴില്‍ നഗരം ആദ്യത്തെ കിഴക്കന്‍ സ്ലാവിക് സംസ്ഥാനമായ കീവന്‍ റസിന്റെ തലസ്ഥാനമായി മാറി. ഒന്‍പതാം നൂറ്റാണ്ടില്‍ ബൈസന്റിയത്തില്‍ നിന്നുള്ള ഗ്രീക്ക് മിഷനറിമാരാണ് ക്രിസ്തുമതം കിഴക്കന്‍ സ്ലാവിക് സംസ്ഥാനമായ കീവന്‍ റസിലേക്ക് കൊണ്ടു വന്നത്. പത്താം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ തന്നെ കീവില്‍ ഒരു സംഘടിത ക്രിസ്ത്യന്‍ സമൂഹം നിലനിന്നിരുന്നതായി പറയപ്പെടുന്നു.

മുഴുവന്‍ റഷ്യയുടെയും ക്രൈസ്തവ വല്‍ക്കരണത്തിന്റെ ഹൃദയം കൂടിയാണ് കീവ്. കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭകളും വിശുദ്ധരായി കണക്കാക്കുന്ന റഷ്യന്‍ സുവിശേഷവല്‍ക്കരണത്തിന്റെ രണ്ട് തൂണുകള്‍ ഉത്ഭവിച്ചത് അവിടെയാണ്: വി.ഓള്‍ഗയും (സി. 905969) അവളുടെ ചെറുമകന്‍ വ്ളാഡിമിറും (സി. 9581015). സ്‌നാനത്തിനു ശേഷം എലീന എന്ന പേര് സ്വീകരിച്ച ഓള്‍ഗ, വരാന്‍ജിയന്‍ പ്രഭുവര്‍ഗത്തിലെ അംഗമായ കീവന്‍ റസിന്റെ രാജകുമാരിയും 912 മുതല്‍ 945 വരെ കീവന്‍ റസിന്റെ ഭരണാധികാരിയായ ഇഗോറിന്റെ (877945) ഭാര്യയും ആയിരുന്നു. കീവിലെ ഓള്‍ഗ രാജകുമാരി, സെന്റ്ഓള്‍ഗ എന്നും അറിയപ്പെടുന്നു. ഓള്‍ഗയുടെ ചെറുമകനായ വ്ളാഡിമിറിനൊപ്പം റഷ്യന്‍ ക്രിസ്ത്യാനിറ്റിയുടെ (കിഴക്കന്‍ മോസ്‌കോ പാത്രിയാര്‍ക്കേറ്റ്) സ്ഥാപകയായി കണക്കാക്കപ്പെടുന്നു. ഓള്‍ഗ തന്റെ മകന്റെ റീജന്റ് എന്ന നിലയില്‍ കീവിന്റെ ഭരണാധികാരിയായിരുന്നു.

ചരിത്രത്തിന്റെ ഗതിയില്‍, കീവിലെ സ്ലാവുകളില്‍ ഇടയില്‍ നിരവധി സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ക്രൈസ്തവ സംസ്‌കാരം കൊണ്ടും കൂദാശകള്‍ കൊണ്ടും ആത്മീയ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചതുമായ സ്‌നേഹ കൂട്ടായ്മ കൊണ്ടും ക്രൈസ്തവര്‍ പിടിച്ചു നിന്നു. സാറിസ്റ്റ് പാരമ്പര്യവും ക്രൈസ്തവ മതവും തുടച്ചു നീക്കാന്‍ ശ്രമിച്ച സോവിയറ്റ് ഏകാധിപത്യത്തെപ്പോലും നേരിടാന്‍ കഴിയുന്നത്ര കരുത്തുറ്റ, ചലനാത്മകവും നിലനില്‍ക്കുന്നതുമായ റഷ്യന്‍ ക്രൈസ്തവ സ്വത്വത്തിന്റെ സംസ്‌കാരമാണ് കീവിലേത്.

വിനാശകരമായ റഷ്യന്‍ ആക്രമണത്തില്‍ തകരുന്നത് ഉക്രെയ്‌നിന്റെ ആത്മീയ ഹൃദയമാണ്. ഉക്രേനിയന്‍ തലസ്ഥാനത്ത് അപകടസാധ്യതയുള്ള സൈറ്റുകളില്‍ രാജ്യത്തിന്റെ ഏറ്റവും പവിത്രമായ ഓര്‍ത്തഡോക്‌സ് ആരാധനാലയങ്ങളും ഉള്‍പ്പെടുന്നു. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ളതാണ് ഈ പ്രദേശത്തെ മിക്ക ദേവാലയങ്ങളും.

സുവര്‍ണ താഴികക്കുടങ്ങളുള്ള സെന്റ് സോഫിയ കത്തീഡ്രലും, വിശാലമായ ഭൂഗര്‍ഭ സമുച്ചയം ഉള്‍പ്പെടുന്ന കീവ് -പെചെര്‍സ്‌ക് ലാവ്രയും(ഗുഹകളുടെ മൊണാസ്ട്രി) ഉള്‍പ്പെടുന്നതാണ് പ്രധാന ക്രൈസ്തവ പൗരാണിക കേന്ദ്രങ്ങള്‍. ബഹുഗോപുരങ്ങളുള്ള സെന്റ് മൈക്കിള്‍സ് ഗോള്‍ഡന്‍ ഡോംഡ് മൊണാസ്ട്രിയും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചും പ്രധാന ക്രൈസ്തവ പ്രതീകങ്ങളാണ്. ഈ ആരാധനാലയങ്ങളുടെ പ്രതീകാത്മക മൂല്യം മതവിശ്വാസം പങ്കിടാത്ത ആളുകളുടെ ഇടയില്‍ പോലും ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.