ദളിത് മേഖലകളില്‍ മാത്രം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി; പഞ്ചാബിലെ മറ്റിടങ്ങളില്‍ തന്ത്രം പിഴച്ചു

ദളിത് മേഖലകളില്‍ മാത്രം കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി; പഞ്ചാബിലെ മറ്റിടങ്ങളില്‍ തന്ത്രം പിഴച്ചു

അമൃത്സര്‍: ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയശേഷം കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങള്‍ക്കും പഞ്ചാബിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പങ്കുണ്ട്. 30 ശതമാനം മാത്രം വരുന്ന ദളിത് സിഖ് വോട്ടിനായി ചന്നിയെ ഉയര്‍ത്തിക്കാട്ടിയത് മറ്റ് വിഭാഗങ്ങളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയെന്നാണ് ആദ്യഘട്ട സൂചനകള്‍ പറയുന്നത്. ദളിത് ഭൂരിപക്ഷ മേഖലകളില്‍ കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തുമ്പോഴും മറ്റിടങ്ങളില്‍ നേരിടുന്നത് വന്‍തിരിച്ചടിയാണ്. ആംആദ്മി പാര്‍ട്ടിയുടെ കുതിപ്പ് കോണ്‍ഗ്രസ് കോട്ടകളിലേക്ക് കടന്നുകയറിയാണ്.

ആപ്പിന്റെ മുന്നേറ്റത്തില്‍ ശിരോമണി അകാലിദളിനും തിരിച്ചടിയുണ്ടായിട്ടുണ്ട്. ആദ്യത്തെ ഒരുമണിക്കൂറില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ബിജെപിക്ക് വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കാന്‍ സാധിച്ചുവെന്നതാണ്. കര്‍ഷക പ്രക്ഷോഭം ബിജെപിയുടെ പഞ്ചാബിലെ ചെറിയ അടിത്തറ തകര്‍ക്കുമെന്ന് നിരീക്ഷകര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെയാണ് പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എഎപി കളം പിടിക്കുകയായിരുന്നു.

അഭിപ്രായ സര്‍വേകളില്‍ ആരും വലിയ സാധ്യത കല്പിക്കാതിരുന്ന ശിരോമണി അകാലിദള്‍ ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. നിലവില്‍ 69 സീറ്റില്‍ ആപ്പും 23 ഇടത്ത് കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.