ഉപരോധ ആഘാതം കുറയ്ക്കാന്‍ റഷ്യയുടെ നീക്കം; ഇരുന്നൂറ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കു നിരോധനം

ഉപരോധ ആഘാതം കുറയ്ക്കാന്‍ റഷ്യയുടെ നീക്കം; ഇരുന്നൂറ് ഉത്പന്നങ്ങളുടെ കയറ്റുമതിക്കു നിരോധനം

മോസ്‌കോ: യു.എസും യൂറോപ്യന്‍ രാജ്യങ്ങളും തുടര്‍ച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന ഉപരോധങ്ങള്‍ക്കു മറുപടിയായി ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതിക്കു നിരോധനമേര്‍പ്പെടുത്തി റഷ്യ. ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകള്‍, ടെലികോം, ടെക്‌നോളജി, കൃഷി മേഖലകളിലെ ഉല്‍പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വര്‍ഷം അവസാനം വരെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുക എന്നതിനെക്കാള്‍ ഉപരോധം റഷ്യയുടെ ആഭ്യന്തര വിപണിയില്‍ ക്ഷാമം സൃഷ്ടിക്കാതിരിക്കാനാണ് നേരത്തെ ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ വീണ്ടും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത്.യു.എസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികള്‍ക്കു തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും.

ഇതിനിടെ, പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം ഊര്‍ജമേഖലയില്‍ വിലക്കയറ്റമുണ്ടായതോടെ യൂറോപ്പിലെ സ്റ്റീല്‍, രാസവള ഫാക്ടറികളും പേപ്പര്‍ മില്ലുകളും പൂട്ടിത്തുടങ്ങി. റഷ്യയില്‍ നിന്നും ഉക്രെയ്‌നില്‍ നിന്നുമുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലഭ്യത കുറഞ്ഞതും റഷ്യയില്‍ നിന്ന് ഇവ വാങ്ങുന്നത് യുഎസ് വേണ്ടെന്നു വച്ചതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം. പ്രമുഖ രാസവള നിര്‍മാതാക്കളായ യാര ഉല്‍പാദനം നിര്‍ത്തി. ഇറ്റലിയിലെയും ഓസ്ട്രിയയിലെയും പ്രമുഖ പേപ്പര്‍ മില്ലുകളും പൂട്ടി. സ്റ്റീല്‍ ഫാക്ടറികള്‍ക്കും പൂട്ടു വീഴുന്നതോടെ യൂറോപ്പിലെ നിര്‍മാണ മേഖലയും പ്രതിസന്ധിയിലാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.