യുദ്ധഭൂമിയില്‍ ആത്മീയ പിന്തുണയുമായി മാര്‍പാപ്പയുടെ പ്രതിനിധിയെത്തി; ഉക്രെയ്‌നില്‍ തുടരാന്‍ കര്‍ദിനാളിനോട് മാര്‍പാപ്പ

യുദ്ധഭൂമിയില്‍ ആത്മീയ പിന്തുണയുമായി  മാര്‍പാപ്പയുടെ പ്രതിനിധിയെത്തി; ഉക്രെയ്‌നില്‍  തുടരാന്‍ കര്‍ദിനാളിനോട് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി ഉക്രെയ്‌നിലെ ലിവിവിലെത്തി ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ഷെവ്ചുക്, ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍.

കീവ്: ഉക്രെയ്‌നിലെ യുദ്ധഭൂമിയില്‍ ആത്മീയ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി കത്തോലിക്ക സഭാ നേതാക്കളെ സന്ദര്‍ശിച്ചു. റഷ്യന്‍ ആക്രമണം രക്തരൂക്ഷിതമായി തുടരുമ്പോഴാണ് പേപ്പല്‍ അല്‍മോണറായ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി ഭയരഹിതനായി ഉക്രെയ്‌നിലെത്തിയത്.

ഉക്രെയ്‌നിലെ ഗ്രീക്ക് കാത്തലിക് ചര്‍ച്ച് തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ഷെവ്ചുക്, ലത്തീന്‍ റീത്ത് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കി എന്നിവരുമായാണ് ലിവിവില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്‌സ്‌കി എത്തിയത്. ജന്മനാടായ പോളണ്ട് വഴിയാണ് അദ്ദേഹം അയല്‍രാജ്യമായ ഉക്രെയ്‌നിലെത്തിയത്.

മാര്‍ച്ച് ഒന്‍പതിനു നടന്ന കൂടിക്കാഴ്ചയ്ക്കിടെ മൂന്ന് പേരും ഫോണിലൂടെ മാര്‍പ്പാപ്പയുമായി സംസാരിച്ചു. യുദ്ധത്തില്‍ നിരാശരായ ജനങ്ങള്‍ക്ക് അപ്പസ്‌തോലിക സിംഹാസനത്തിനുവേണ്ടി പിന്തുണ നല്‍കാന്‍ ഉക്രെയ്‌നില്‍ തുടരാന്‍ മാര്‍പാപ്പ കര്‍ദിനാളിനോട് നിര്‍ദേശിച്ചു.

റഷ്യന്‍ സൈന്യം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന കീവിലെ കത്തീഡ്രലിനു താഴെയുള്ള ബങ്കറിലാണ് ആര്‍ച്ച് ബിഷപ്പ് സിയാറ്റോസ്ലാവ് ഷെവ്ചുക് കഴിയുന്നത്. ഇവിടെനിന്നാണ് അദ്ദേഹം ലിവിലേക്കു യാത്ര ചെയ്തത്.

2008 മുതല്‍ ലിവിവിലെ ലാറ്റിന്‍ അതിരൂപതയെ നയിക്കുന്നത് ആര്‍ച്ച് ബിഷപ്പ് മിചിസ്ലാവ് മൊക്രിസിക്കിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.