ഞെട്ടിത്തരിച്ച് സ്വീഡന്‍; രണ്ട് അധ്യാപികമാരെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

ഞെട്ടിത്തരിച്ച് സ്വീഡന്‍; രണ്ട് അധ്യാപികമാരെ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

സ്റ്റോക്ക്‌ഹോം:സന്തുഷ്ട രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ ഏഴാം സ്ഥാനം നിലനിര്‍ത്താനായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സ്വീഡനെ ഞെട്ടിച്ച് രണ്ട് അധ്യാപികമാരെ വിദ്യാര്‍ത്ഥി കുത്തിക്കൊന്ന സംഭവം. തെക്കന്‍ സ്വീഡിഷ് നഗരമായ മാല്‍മോയിലെ സെക്കന്‍ഡറി സ്‌കൂളില്‍ 50 വയസ്സിനു മേല്‍ പ്രായമുള്ള അധ്യാപികമാരാണ് ദാരുണമായി കൊല്ലപ്പെട്ടത്. 18 കാരനായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാല്‍മോ ലാറ്റിന്‍ സ്‌കൂളിലെ അക്രമം നടന്ന് 10 മിനിറ്റിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പോലീസ് എത്തുമ്പോള്‍ മൂന്നാം നിലയില്‍ പരിക്കേറ്റു കിടന്ന അധ്യാപികമാരുടെ സമീപത്തു തന്നെയായിരുന്നു വിദ്യാര്‍ത്ഥിയും. വിദ്യാര്‍ത്ഥിയില്‍ നിന്നു കത്തിയും മഴു പോലുള്ള ആയുധവും കണ്ടെത്തി.

യുവാവിന് ക്രിമിനല്‍ പശ്ചാത്തലമോ സംശയാസ്പദ പെരുമാറ്റത്തിന്റെ ചരിത്രമോ ഇല്ലെന്ന് പോലീസ് പറഞ്ഞു; അന്വേഷണം തുടരുകയാണ്. സംശയിക്കുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ലെന്ന് മാല്‍മോ പോലീസ് മേധാവി പെട്ര സ്റ്റെന്‍കുല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

പ്രാദേശിക യുവാക്കളെ ദൈവശാസ്ത്രവും ലാറ്റിന്‍ ഭാഷയും പഠിപ്പിക്കാന്‍ മാര്‍പ്പാപ്പയുടെ പ്രത്യേക കത്ത് പ്രകാരം 1406 ല്‍ സ്ഥാപിതമായതാണ് മാല്‍മോ ലാറ്റിന്‍ സ്‌കൂള്‍. പൗരാണിക ബ്ലോക്കിനോടു ചേര്‍ന്നുള്ള ആധുനിക അനെക്സിലാണ് കൊലപാതകം നടന്നത്.സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാല്‍മോയിലെ പ്രസിദ്ധമായ സ്‌കൂളാണ് ഇത്.


സംശയിക്കുന്നയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തി വരികയാണ്.ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം അമ്പതോളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. പോലീസ് സ്‌കൂള്‍ ഒഴിപ്പിക്കുകയും പരിസരത്ത് തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും കൂടുതല്‍ അക്രമികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.അക്രമി തന്നെയാണ് പോലീസിനെ വിളിച്ചുവരുത്തിയതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

ഈ മേഖലയിലെ സ്‌കൂളുകളില്‍ അടുത്ത കാലത്തു നടന്ന മൂന്നാമത്തെ ആക്രമണമാണിത്. എന്നാല്‍ മുമ്പത്തെ സംഭവങ്ങളും ഈ ആക്രമണവും തമ്മില്‍ യാതൊരു ബന്ധവും പോലീസ് സ്ഥിരികരിച്ചിട്ടില്ല. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍ സംഭവത്തില്‍ കനത്ത ഖേദം പ്രകടിപ്പിച്ചു.അക്രമത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.