യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മധ്യസ്ഥത വഹിക്കണം;സഹായം തേടി സെലന്‍സ്‌കി

യുദ്ധം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മധ്യസ്ഥത വഹിക്കണം;സഹായം തേടി സെലന്‍സ്‌കി

വത്തിക്കാന്‍ സിറ്റി: റഷ്യന്‍ ആക്രമണത്തിനു വിരാമം കുറിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തേടി ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമന്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കണമെന്ന്് സെലന്‍സ്‌കി മാര്‍പാപ്പയോട് ഫോണിലൂടെ അഭ്യര്‍ത്ഥന നടത്തി.സമാധാനം പുനഃസ്ഥാപിക്കാന്‍ മാര്‍പാപ്പ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'ഉക്രെയ്ന്‍ ഏറ്റവും കാത്തിരിക്കുന്ന അതിഥിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ'യെന്ന് , സെലെന്‍സ്‌കി മാര്‍പ്പാപ്പയോട് പറഞ്ഞതായി വത്തിക്കാനിലേക്കു നിയോഗിച്ചിട്ടുള്ള ഉക്രെയ്ന്‍ അംബാസഡര്‍ ആന്‍ഡ്രി യുറാഷ് ഇതിനു പിന്നാലെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചതിന് ശേഷമാണ് ഉക്രേനിയന്‍ പ്രസിഡന്റ് ഇറ്റാലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തതെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു.വീഡിയോ ലിങ്ക് വഴി ഇറ്റാലിയന്‍ പാര്‍ലമെന്റിനോടു സംസാരിക്കവേ, സെലെന്‍സ്‌കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി താന്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ചു.'അതില്‍ വളരെ പ്രധാനപ്പെട്ട വാക്കുകള്‍ ഉണ്ടായിരുന്നു'- സെലെന്‍സ്‌കി പറഞ്ഞു.ഞായറാഴ്ച മാര്‍പ്പാപ്പ നിരീക്ഷിച്ച പ്രകാരം 'മനുഷ്യത്വരഹിതവും' 'ത്യാഗപരവുമായ' യുദ്ധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തങ്ങളുടെ സംഭാഷണം.

'തിന്മ കണ്ടപ്പോള്‍ സൈന്യമായി മാറിയ' ഉക്രേനിയന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെക്കുറിച്ച് താന്‍ മാര്‍പ്പാപ്പയോട് സംസാരിച്ചുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.തന്റെ രാജ്യം റഷ്യയുമായുള്ള യുദ്ധത്തെ അതിജീവിക്കുന്നതിന്റെ വക്കിലാണ്. മാര്‍പ്പാപ്പയുമായി ഫോണില്‍ സംഭാഷണം നടത്തിയ കാര്യം സെലെന്‍സ്‌കി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അനുസ്മരിച്ചു: ' ബുദ്ധിമുട്ടുള്ള മാനുഷിക സാഹചര്യത്തെക്കുറിച്ചും റഷ്യന്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തന ഇടനാഴികള്‍ തടഞ്ഞതിനെക്കുറിച്ചും തിരുമേനിയോട് പറഞ്ഞു. മനുഷ്യന്റെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതില്‍ പരിശുദ്ധ സിംഹാസനത്തിന്റെ മധ്യസ്ഥപരമായ പങ്ക് അഭിനന്ദിക്കപ്പെടും. ഉക്രെയ്‌നിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.'


വത്തിക്കാനിലേക്കു നിയോഗിച്ചിട്ടുള്ള ഉക്രെയ്ന്‍ അംബാസഡര്‍ ആന്‍ഡ്രി യുറാഷും ടെലിഫോണ്‍ സംഭാഷണത്തിന്റെ വാര്‍ത്ത ട്വീറ്റ് ചെയ്തു. 'ഉക്രെയ്നിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാംചെയ്യുന്നുണ്ടെന്നും മാര്‍പ്പാപ്പ പ്രസിഡന്റിന് ഉറപ്പ് നല്‍കി'.മാര്‍പ്പാപ്പയും സെലന്‍സ്‌കിയും ടെലിഫോണ്‍ വഴി ബന്ധപ്പെടുന്നത് ഇതാദ്യമല്ല. ഫെബ്രുവരി 26-ന്, റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ട് ദിവസത്തിനകം, ദാരുണമായ സംഭവങ്ങളില്‍ തന്റെ അഗാധമായ ദുഃഖം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്റിനെ നേരിട്ട് അറിയിച്ചിരുന്നു.

കീവ് സന്ദര്‍ശിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് നഗരത്തിന്റെ മേയര്‍ വിറ്റാലിജ് ക്ലൈക്കോ കത്തിലൂടെ നേരത്തെ തന്നെ അപേക്ഷിച്ചിരുന്നു. 'നഗരത്തിന്റെയും അതിലെ ആളുകളുടെയും കഷ്ടപ്പാടുകളോടും പലായനം ചെയ്യേണ്ടി വന്നവരോടും അത് ഭരിക്കാന്‍ വിളിക്കപ്പെട്ടവരോടും'ഉള്ള തന്റെ അടുപ്പം ആവര്‍ത്തിച്ച് മാര്‍പ്പാപ്പ മറുപടി നല്‍കിയതായി വത്തിക്കാന്‍ കാര്യാലയത്തിലെ പ്രസ് ഓഫീസ് സ്ഥിരീകരിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.