അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരമ്പര; മുപ്പതിലേറെ മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരമ്പര; മുപ്പതിലേറെ മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ നടന്ന സ്ഫോടനങ്ങളില്‍ 31-ലധികം പേര്‍ കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍, ബാല്‍ഖ് പ്രവശ്യയിലെ മസാര്‍-ഇ ഷെരീഫിലെ പള്ളി, കുന്ദൂസ് നഗരം എന്നിവിടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.

ഇന്നലെ കാബൂളിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബാല്‍ഖിലെ മസാര്‍ ഇ ഷെരീഫ് പള്ളിയില്‍ സ്ഫോടനമുണ്ടായത്. പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 20 ലധികം പേര്‍ കൊല്ലപ്പെടുകയും 65 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം.

ഇതിന് പിന്നാലെ കുന്ദൂസിലും സ്ഫോടനം നടക്കുകയായിരുന്നു. 11 പേരാണ് കുന്ദൂസ് നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. മരണ നിരക്കുകള്‍ ഇനിയും കൂടിയേക്കാമെന്നാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടില്ല. ഐ.എസിന്റെ ടെലഗ്രാം ചാനലിലൂടെയാണ് അവര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രസ്താവന നടത്തിയത്. രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറന്‍ കാബൂളില്‍ ഒരു സ്‌കൂളില്‍ സ്ഫോടനം ഉണ്ടാവുകയും വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സുന്നി തീവ്ര വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിലെ ഷിയ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.