റോം: യുദ്ധക്കെടുതിയില്‍ എല്ലാം നഷ്ടമായി ദുരിതം പേറുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമായി കാരിത്താസ് ഉണ്ടാകുമെന്ന് കാരിത്താസ് ഉക്രെയ്‌ന്റെ പ്രസിഡന്റ് ടെറ്റിയാന സ്റ്റാനിച്ചി. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന 1.5 ദശലക്ഷം ഉക്രെയ്‌നികളെ കാരിത്താസിന്റെ രണ്ട് ശാഖകള്‍ ഇതിനോടകം തന്നെ സഹായിച്ചിട്ടുണ്ട്. തങ്ങള്‍ വിഭാവനം ചെയ്ത കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ശതമാനം മാത്രമാണിതെന്നും കുടുതല്‍ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നും സ്റ്റാനിച്ചി പറഞ്ഞു.
കാരിത്താസിന്റെ രണ്ട് ശാഖകളാണ് ഉക്രെയ്‌നില്‍ ഉളളത്. ഗ്രീക്ക് കത്തോലിക്ക സഭയുടെ കാരിത്താസ് ഉക്രെയ്‌നും വത്തിക്കാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരിത്താസ് സ്‌പെസും. ഇതില്‍ മരിയൂപോള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഉക്രെയ്‌ന്റെ ഓഫീസ് കെട്ടിടം യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ റഷ്യന്‍ മിസൈല്‍ അക്രമണത്തില്‍ തകര്‍ന്നിരുന്നു. രണ്ട് ഓഫീസ് ജീവനക്കാര്‍ അടക്കം ഏഴു പേരാണ് അന്ന് മരിച്ചത്.
തങ്ങള്‍ക്ക് നേരെ ഏതാക്രമണം ഉണ്ടായാലും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമാകാനുള്ള ദൗത്യം നിറവേറ്റുമെന്ന് റോമില്‍ നടന്ന പത്രസമ്മേളനത്തില്‍ സ്റ്റാനിച്ചി കൂട്ടിച്ചേര്‍ത്തു. 'കനത്ത പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളുടെ നിലവിളികള്‍ കേള്‍ക്കാതിരിക്കാനാകില്ല. ഇതുവരെ ചെയ്തത് പ്രാരംഭഘട്ടം മാത്രമാണ്. ദുരിതബാധിതരിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും സ്റ്റാനിച്ചി പറഞ്ഞു.
''യുദ്ധത്തിന്റെ അവസാനം സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. യുദ്ധ ചിത്രം ജീവിതകാലം മുഴുവന്‍ നമ്മളില്‍ നിലനില്‍ക്കും. പക്ഷേ, സ്‌നേഹത്തിന്റെയും കരുതലിന്റെയും തൈലം പൂശി അവരെ സാന്ത്വനിപ്പിക്കാനായാല്‍ പ്രത്യാശയിലേക്കുള്ള മടങ്ങിവരവിന് അവരെയത് സഹായിക്കും''. വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച കാരിത്താസ്-സ്‌പെസിന്റെ സെക്രട്ടറി ജനറല്‍ ഫാദര്‍ വ്യാസെസ്ലാവ് ഗ്രിനെവിച്ച് പറഞ്ഞു.
കാരിത്താസ് സ്‌പെസും കാരിത്താസ് ഉക്രെയ്‌നും വത്തിക്കാന്‍ ആസ്ഥാനമായുള്ള കാരിത്താസ് ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര ശൃംഖലയിലുള്ള ശാഖകളാണ്. മൂന്ന് ദശലക്ഷത്തിലധികം ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത പോളണ്ടില്‍ ഭക്ഷണം ഉള്‍പ്പടെ വിവിധ സഹായങ്ങളാണ് കാരിത്താസ് നല്‍കിവരുന്നത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26