വ്യക്തി വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

വ്യക്തി വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സമാന്തര ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴി വ്യക്തി വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്രമക്കേട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഐടി മിഷന്‍ ഡയറക്ടര്‍ നല്‍കിയ മുന്നറിയിപ്പ് കളക്ടര്‍മാര്‍ പൊലീസിന് കൈമാറി.

സര്‍ക്കാര്‍ സേവനങ്ങളധികവും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സേവനങ്ങള്‍ക്കുള്ള പണമടക്കല്‍ എന്നിവയെല്ലാം വിവിധ വെബ് പോര്‍ട്ടലുകള്‍ വഴി ചെയ്‌തെടുക്കാം. പൊതു ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത് ഐടി മിഷനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളെയാണ്. സര്‍ക്കാര്‍ നല്‍കിയ പ്രത്യേക യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ക്ക് പരിധിയും വച്ചിട്ടില്ല. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ഓരോ വ്യക്തിക്കും സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ഇ-ഡിസ്ട്രിക്റ്റ് വഴി വിവിധ സേവനങ്ങള്‍ക്ക് പണമടച്ച് അപേക്ഷ നല്‍കാം. പക്ഷെ ഒരാള്‍ക്ക് ഒരു മാസം അഞ്ച് സേനവങ്ങള്‍ മാത്രമെന്ന പരിമിതിയുണ്ട്. ഇവിടെയാണ് തട്ടിപ്പ് നടക്കുന്നതായി ഐടി മിഷന്‍ പറയുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വന്തമായി ചെയ്യാനറിയാത്ത സാധാരണക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. സ്വകാര്യ ഓണ്‍ലൈന്‍ സേവന ദാതാവിന് മുന്നിലെത്തുന്ന ഇവര്‍ രേഖകളെല്ലാം കൈമാറും. വ്യക്തിയുടെ പേരില്‍ സ്ഥാപനം അക്കൗണ്ട് ഉണ്ടാക്കും. ഇടപാടുകാരന്റെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ അതേ അക്കൗണ്ട് വിവരങ്ങള്‍ വച്ച് മറ്റൊരാള്‍ക്ക് സേവനം ലഭ്യമാക്കുകയും അതിന് പണം വാങ്ങുകയും ചെയ്യും.

ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ ഇത്തരക്കാര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന്റെയും ഐടി മിഷന്റെയും കണ്ടെത്തല്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ഐടി മിഷന്‍ നിര്‍ദേശം നല്‍കി. ഇത് പ്രകാരം ജില്ലാ കളക്ടര്‍മാര്‍ പൊലീസിന് നിര്‍ദേശം നല്‍കി.

അക്ഷയയുടെ ലോഗോയുടെ മാതൃകയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ക്കെതിരെയും നടപടിവേണമെന്ന് തിരുവനന്തപും ജില്ലാ കളക്ടര്‍ പൊലീസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.