സുരക്ഷാ ഭീഷണി: എയര്‍ഫോഴ്‌സ് വണ്‍ ഒഴിവാക്കി ട്രംപ്; യാത്ര കേറ്ററിങ് ട്രക്കിലൂടെ രഹസ്യമായി

സുരക്ഷാ ഭീഷണി: എയര്‍ഫോഴ്‌സ് വണ്‍ ഒഴിവാക്കി ട്രംപ്; യാത്ര കേറ്ററിങ് ട്രക്കിലൂടെ രഹസ്യമായി

വാഷിങ്ടണ്‍: തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒഴിവാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെറിയ സൈനിക വിമാനത്തില്‍ യാത്ര ചെയ്തതായി റിപ്പോര്‍ട്ട്. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വധഭീഷണിയെ തുടര്‍ന്ന് യു.എസ് സീക്രട്ട് സര്‍വീസ് സംഘടിപ്പിച്ച അതീവ രഹസ്യ നീക്കത്തിലൂടെയാണ് പ്രസിഡന്റ് വിമാനം മാറി യാത്ര ചെയ്തതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍ സമ്മാനിച്ച അത്യാധുനിക ബോയിങ് വിമാനത്തിലാണ് ട്രംപ് ഉച്ചകോടിക്കായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തിയത്. എന്നാല്‍ തിരികെ പോകുന്ന സമയത്ത് ട്രംപ് എയര്‍ഫോഴ്‌സ് വണ്ണിലേക്ക് കയറുന്നത് മാധ്യമങ്ങളെയും ഉദ്യോഗസ്ഥരെയും കാണിച്ച ശേഷം വിമാനത്തിന്റെ മറുവശത്ത് കൂടെ അദേഹത്തെ മാറ്റുകയായിരുന്നു. വിമാനത്തിലേക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിക്കാന്‍ ഉപയോഗിക്കുന്ന കേറ്ററിങ് ട്രക്കിന്റെ ഹൈഡ്രോളിക് കണ്ടെയ്‌നര്‍ ഉപയോഗിച്ചാണ് ട്രംപിനെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പുറത്തെത്തിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിന്റെ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന എയര്‍ഫോഴ്‌സ് സി32-എ എന്ന താരതമ്യേന ചെറിയ സൈനിക വിമാനത്തിലേക്ക് അദേഹത്തെ മാറ്റി കയറ്റുകയായിരുന്നു.

സുരക്ഷാ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമാക്കി വച്ചിരുന്നതിനാല്‍ ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ തന്നെയുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും വിശ്വസിച്ചത്. സി32-എ വിമാനത്തില്‍ ബ്രിട്ടനിലേക്ക് പറന്ന ട്രംപിന് പിന്നാലെ എയര്‍ഫോഴ്‌സ് വണ്ണും ബ്രിട്ടനിലെത്തി. അവിടെ വച്ച് വീണ്ടും എയര്‍ഫോഴ്‌സ് വണ്ണിലേക്ക് മാറിയ ശേഷമാണ് ട്രംപ് യുഎസിലേക്കുള്ള യാത്ര തുടര്‍ന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമായതിനാല്‍ തുര്‍ക്കിയില്‍ വച്ച് സുരക്ഷാ ഭീഷണിയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് യു.എസ് ഏജന്‍സികള്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.