ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ക്യാബിനറ്റില്‍ ആദ്യമായി രണ്ട് മുസ്‌ലീം മന്ത്രിമാര്‍; ഖുറാന്‍ കൈയ്യില്‍ പിടിച്ച് സത്യപ്രത്ജ്ഞ

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ക്യാബിനറ്റില്‍ ആദ്യമായി രണ്ട് മുസ്‌ലീം മന്ത്രിമാര്‍; ഖുറാന്‍ കൈയ്യില്‍ പിടിച്ച് സത്യപ്രത്ജ്ഞ

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ആന്റണി അല്‍ബനീസിന്റെ നേതൃത്വത്തിലുള്ള പുതിയ ലേബര്‍ സര്‍ക്കാറില്‍ രണ്ട് മുസ്‌ലീം മന്ത്രിമാര്‍. കാന്‍ബറയില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രിയായി ഇദ് ഹുസികും യുവജന മന്ത്രിയായി ആന്‍ അലിയും സത്യപ്രതിജ്ഞ ചെയ്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്‌ലിം മന്ത്രിമാര്‍ ഫെഡറല്‍ ക്യാബിനറ്റില്‍ അധികാരമേല്‍ക്കുന്നത്.

വെസ്റ്റേണ്‍ സിഡ്നിയില്‍ നിന്നുള്ള ലേബര്‍ എംപിയാണ് ഇദ് ഹുസിക്. ഫെഡറല്‍ കാബിനറ്റിലെ ഓസ്ട്രേലിയയിലെ ആദ്യത്തെ മുസ്ലീം അംഗവുമാണ് ഹുസിക്. 2004-ല്‍ ഗ്രീന്‍വേയില്‍ നിന്ന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏറെക്കാലമായി തിരിഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.  2010 ല്‍ അയല്‍ സീറ്റായ ചിഫ്‌ലിയില്‍ നിന്ന് വിജയിച്ചു. പിന്നീട് 2013 ല്‍ കെവിന്‍ റൂഡിന്റെ കീഴില്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി ഹ്രസ്വകാലം സേവനമനുഷ്ഠിച്ചു.

സ്വന്തം സംസ്ഥാനമായ വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച ആനി അലി ഓസ്‌ട്രേലിയയിലെ ആദ്യ വനിതാ മുസ്ലീം മന്ത്രിയാണ്. ഹുസിക് കൈമാറിയ ഖുറാന്‍ പിടിച്ചാണ് ആനി സത്യപ്രതിജ്ഞ ചെയ്തത്. ഈ നിമിഷം അഭിമാനം നല്‍കുന്നതാണെന്നും ഞങ്ങള്‍ക്കും ശേഷം വരാനിരിക്കുന്നവരും ഇതൊരു പ്രചോദനമാകുമെന്നും അവര്‍ പറഞ്ഞു.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഈജിപ്ത് വംശകയായ ആനി അലി. ഈജിപ്തിലെ ഒരു ബസ് ഡ്രൈവര്‍ ആയിരുന്നു ആനിയുടെ പിതാവ്. സ്വന്തം വ്യക്തിത്വത്തിനും ശരീരത്തിനും സ്ഥലമില്ലാത്ത രാജ്യമാണ് തന്റെ ജന്മദേശമെന്ന് ആനി പറയുമായിരുന്നു. ഇത് രണ്ടാം തവണയാണ് ആനി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ എത്തുന്നത്.

സാമൂഹ്യ പ്രവര്‍ത്തകയും മുസ്‌ലീം വിമന്‍ അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവുമായ മഹാ അബ്ദോ സമ്മാനിച്ച പിങ്ക് നിറത്തിലുള്ള ഖുറാന്‍ കൈയ്യില്‍ പിടിച്ചാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം ഇദ് ഹുസിക് സത്യപ്രതിജ്ഞ ചെയ്ത ശേഷം ഖുറാന്‍ ആനി അലിക്ക് കൈമാറുകയായിരുന്നു.


സത്യപ്രതിജ്ഞ ചെയ്ത വനിതാ മന്ത്രിമാര്‍ക്കൊപ്പം പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്


23 അംഗ മന്ത്രിസഭയില്‍ 10 പേര്‍ വനിതകളാണ്. സ്‌കോട് മോറിസണ്‍ സര്‍ക്കാരില്‍ ഏഴു വനിതകളാണുണ്ടായിരുന്നത്. ന്യൂനപക്ഷ-ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ലിന്‍ഡ ബേണീ തദ്ദേശ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യമന്ത്രിയായി. ലേബര്‍ പാര്‍ട്ടി 151 അംഗ പാര്‍ലമെന്റില്‍ 77സീറ്റുകള്‍ സ്വന്തമാക്കിയെന്നാണ് അല്‍ബനീസ് അവകാശപ്പെട്ടത്. അതിനാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ഭരണത്തിലേറിയതും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.