കരീബിയന്‍ രാജ്യമായ നിക്കാരഗ്വയില്‍ നാല് വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങള്‍

കരീബിയന്‍ രാജ്യമായ  നിക്കാരഗ്വയില്‍ നാല് വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങള്‍

ഡെന്‍വര്‍: പ്രസിഡന്റ് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഭരണത്തിന്‍ കീഴില്‍ നാല് വര്‍ഷത്തിനിടെ കരീബിയന്‍ രാജ്യമായ നിക്കാരഗ്വയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായത് 190 അതിക്രമങ്ങള്‍.  മനാഗ്വ കത്തീഡ്രലിലെ തീപിടിത്തം ഉള്‍പ്പെടെ ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും നേരെയുണ്ടായ കൊടിയ പോലീസ് അതിക്രമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.

നിക്കാരഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന കത്തോലിക്കാ സഭ അഭിമുഖീകരിക്കേണ്ടി വന്നത് പകരംവയ്ക്കാനാകാത്ത പീഡനങ്ങളാണെന്ന് പ്രോ-ട്രാന്‍സ്പരന്‍സി ആന്‍ഡ് ആന്റി കറപ്ഷന്‍ ഒബ്‌സര്‍വേറ്ററി അംഗം അറ്റോര്‍ണി മാര്‍ത്ത പട്രീഷ്യ മോളിന റിപ്പോര്‍ട്ടില്‍ പറയുന്നു.



2007 മുതല്‍ ഒര്‍ട്ടേഗയും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ചേര്‍ന്ന് ബിഷപ്പുമാര്‍ക്കും
പുരോഹിതന്മാര്‍ക്കും എതിരെ കൊടീയ പീഠനങ്ങളാണ് നടത്തിയിട്ടുള്ളത്. പള്ളികള്‍ക്കും, സെമിനാരികള്‍ക്കും മത സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സര്‍ക്കാരിന്റെ അതിക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളിലും ആക്രമണങ്ങളിലും
355 ക്രൈസ്തവര്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സഭാ നേതൃത്വത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് ഭരണ നേതൃത്വം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ തടസപ്പെടുത്തി. പിന്മാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. ഡാനിയേല്‍ ഒര്‍ട്ടേഗ ഭരണത്തിലെത്തിയ ശേഷമാണ് അതിക്രമങ്ങള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



2018 ലാണ് മനാഗ്വ കത്തീഡ്രല്‍ ഒര്‍ട്ടേഗ അനുകൂലികള്‍ ആക്രമിച്ചത്. അക്രമികള്‍ പള്ളിക്കുള്ളില്‍ കയറി പുരോഹിതരെയും വിശ്വാസികളെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 46 ആക്രമണങ്ങള്‍ ആ വര്‍ഷം തന്നെ കത്തോലിക്കാ സഭയ്ക്കെതിരെ ഉണ്ടായി. 2019 ല്‍ മനാഗ്വയിലെ സഹായ മെത്രാനായ സില്‍വിയോ ജോസ് ബെയേസിനെതിരെ വധഭീഷണി ഉള്‍പ്പെടെ 48 ആക്രമണങ്ങള്‍ നടന്നു.

ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പല്‍ ബോംബിട്ട് തകര്‍ത്തത് ഉള്‍പ്പടെ 2020ല്‍ സഭയ്ക്കെതിരെ 40 ആക്രമണങ്ങള്‍ ഉണ്ടായി. 2021 ല്‍ 35 ആക്രമണങ്ങളും 2022 ല്‍ ഇതുവരെ 21 ആക്രമണങ്ങളും ഉണ്ടായി. പള്ളികള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ഈ വര്‍ഷം മെയില്‍ എസ്റ്റെലി രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ മാതഗല്‍പ്പ ബിഷപ്പ് റൊളാന്‍ഡോ ജോസ് അല്‍വാരസിനെ പോലീസ് ഉപദ്രവിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.


55 ശതമാനം കത്തോലിക്കരുള്ള നിക്കാരഗ്വയില്‍ ഡാനിയേല്‍ ഒര്‍ട്ടേഗ പ്രസിഡന്റായ ശേഷമാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ പീഡനങ്ങള്‍ വര്‍ധിച്ചത്. കത്തോലിക്ക വിശ്വാസം പുലര്‍ത്തിയിരുന്ന കുടുംബത്ത് ജനിച്ച ഡാനിയേല്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. പിന്നീട് നിരീശ്വര വാദിയായി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള രാജ്യമാണ് നിക്കാരഗ്വ. 27ശതമാനം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പ്പെട്ടവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.